കൊച്ചി: സിപിഎം രാജ്യത്ത് കനൽതരിയായത് നന്നായി എന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. ഇല്ലെങ്കിൽ മതരാഷ്‌ട്രവാദികളായ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് വളക്കൂറുളള മണ്ണായി ഭാരതം മാറുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊതുസ്ഥലങ്ങളിൽ നിസ്‌കരിക്കാൻ അനുവദിക്കില്ലെന്ന ഹരിയാന സർക്കാർ നിലപാടിനെതിരെ സിപിഎം പിബിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിസ്‌കരിക്കാൻ അനുവദിക്കില്ല എന്നല്ല, പൊതുസ്ഥലങ്ങളിൽ ഉള്ള നിസ്‌കാരങ്ങൾ അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്ന് പി.കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. ഹരിയാനയിൽ മുസ്ലീം വിശ്വാസികൾക്ക് പള്ളികളിൽ നിസ്‌കരിക്കാൻ ഒരു തടസ്സവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് ഹരിയാന സർക്കാർ നിലപാടിനെ വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കിയത്. ഹരിയാന സർക്കാർ തീരുമാനം പിൻവലിക്കണമെന്നും
രാജ്യത്തെ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണെന്നുമായിരുന്നു പ്രസ്താവന.
വെള്ളിയാഴ്ച പ്രാർഥനകൾ സമാധാനപരമായി നടത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പള്ളികൾ നിർമിക്കാനും വഖഫ് വസ്തുക്കളുടെ നിയന്ത്രണം നേടാനും മുസ്ലീം സമുദായത്തിന് അനുമതി നൽകണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ ഗുരുഗ്രാം അധികൃതർ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ തീരുമാനമാകും വരെ പൊതു സ്ഥലങ്ങളിലെ നിസ്‌കാരം ഒഴിവാക്കണമെന്നുമായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ അഭ്യർത്ഥന. പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കി വെളളിയാഴ്ച പ്രാർത്ഥനയും നിസ്‌കാരവും നടത്തുന്നതിനെതിരെ കുറച്ച് നാളായി പ്രതിഷേധങ്ങൾ ഉയർന്നുവരുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
Comments