കോഴിക്കോട്: ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ സ്കൂളിന് മുന്നിൽ വിവിധ മുസ്ലീം സംഘടനകളുടെ പ്രതിഷേധം. ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ് സ്‌കൂളിലെ പരിഷ്‌കരണത്തിനെതിരെയാണ് പ്രതിഷേധമാർച്ചുമായി മുസ്ലീം സംഘടനകൾ എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്‌കൂളിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. സ്‌കൂൾ അധികൃതരുടേത് തീർത്തും തെറ്റായ തീരുമാനമാണെന്ന് സമരക്കാർ പറയുന്നു.
ആണും പെണ്ണും ഓരേ വസ്ത്രം ധരിക്കുന്നത് യുക്തിയ്‌ക്ക് നിരക്കുന്നതല്ല. 260 കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. 200 പെൺകുട്ടികളാണ് സ്‌കൂളിലുള്ളത്. അടുത്ത കാലത്ത് ആൺകുട്ടികൾക്കും സ്‌കൂളിൽ പ്രവേശനം നൽകിയിരുന്നു. ജെൻഡർ ന്യൂട്രൽ യൂണിഫോമെന്ന തീരുമാനം രക്ഷിതാക്കളുടേയോ വിദ്യാർത്ഥികളുടേയോ പിടിഎയുടേയോ യോഗം വിളിച്ച ശേഷം എടുത്തതല്ല. വ്യക്തമായ ചർച്ചയ്‌ക്ക് അധികൃതർ തയ്യാറായിട്ടില്ല. ആരുടേയോ ഭാഗത്ത് നിന്നുണ്ടായ ചില കുൽസിതമായ ചിന്താഗതിയുടെ ഭാഗമാണ് തീരുമാനമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന തത്വത്തിന് എതിരാണ് സ്‌കൂളിന്റെ തീരുമാനമെന്നും മുസ്ലീം സംഘടകൾ കൂട്ടിച്ചേർത്തു. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് രംഗത്തെത്തിയത്. രണ്ട് വിഭാഗം സുന്നികൾ, എല്ലാ വിഭാഗം മുജാഹിദുകൾ, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ മുസ്ലീം സംഘടനകളാണ് കമ്മിറ്റിയിലുള്ളത്.
മതപരമായി ചിന്തിക്കുകയാണെങ്കിൽ പാന്റ്‌സും ഷർട്ടും ധരിക്കുന്നത് ശരിയല്ലെന്നും സമരക്കാർ ആരോപിച്ചു. അതേസമയം ഞങ്ങൾക്കില്ലാത്ത പ്രശ്‌നം എന്തിനാണ് മറ്റുള്ളവർക്കെന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. പദ്ധതി അഭിമാനമാണെന്ന് അദ്ധ്യാപകരും പറഞ്ഞു. വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും അഭിപ്രായം പരിഗണിച്ചെടുത്ത തീരുമാനമാണിതെന്ന് സ്‌കൂൾ പ്രിൻസിപ്പലും അറിയിച്ചു. ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിയെ പിന്തുണച്ച് സർക്കാരും എത്തിയിട്ടുണ്ട്.
Comments