തിരുവനന്തപുരം : ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച് പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. സർക്കാർ തീരുമാനം എത്രയും വേഗം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മാപ്പ് ചോദിച്ചാൽ മാത്രം പോര മോഷണക്കുറ്റം ആരോപിച്ച് പരസ്യമായി വിചാരണ ചെയ്ത പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണന് നൽകിയ നഷ്ടപരിഹാരത്തുകയുടെ അത്രയും നൽകേണ്ടിവരുമെന്നും കോടതി പറഞ്ഞു.
പെൺകുട്ടി പോലീസിന്റെ മാനസിക പീഡനത്തിനാണ് ഇരയായിരിക്കുന്നത്. ഇതിനെതിരെ നടപടിയായി പോലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുക മാത്രമാണ് സർക്കാർ ചെയ്തത്. സ്ഥലം മാറ്റൽ എന്നത് അച്ചടക്ക നടപടിയാണോ എന്നാണ് കോടതി ചോദിച്ചത്. സംഭവത്തിൽ സർക്കാർ തന്നെ അന്തിമ തീരുമാനം സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
എത്ര രൂപ സർക്കാരിന് നഷ്ടപരിഹാരം നൽകാനാകും എന്നും സർക്കാരിനോട് കോടതി ചോദിച്ചു. ഇതിൽ തീരുമാനമെടുക്കാൻ തിങ്കളാഴ്ച വരെ സമയം നൽകിയിട്ടുണ്ട്. 50 ലക്ഷം രൂപയാണ് പരാതിക്കാരി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അത്രയും തുക നൽകാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടിക്ക് അനുകൂലമായി സംസ്ഥാന സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം നൽകാൻ സർക്കാരനോട് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയായ പെൺകുട്ടിയെയും അച്ഛനെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ചത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. എന്നാൽ മോഷ്ടിച്ചെന്നാരോപിച്ച മൊബൈൽ ഫോൺ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.
തുടർന്ന് പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമായി. എന്നാൽ സ്ഥലം മാറ്റം നൽകിക്കൊണ്ട് ഉദ്യോഗസ്ഥയെ രക്ഷിക്കാനാണ് പോലീസും സർക്കാരും ശ്രമിച്ചത്.
Comments