ഭുവനേശ്വർ: മൂന്ന് കൊലക്കുറ്റങ്ങൾ തലയിൽ ചുമത്തി നിരപരാധിയായ മദ്ധ്യവയസ്‌ക്കനെ ജയിലിൽ അടച്ചത് 19 വർഷം. ഒടുവിൽ കോടതിക്ക് സത്യം ബോധ്യമായപ്പോൾ ജയിൽ മുക്തനായിരിക്കുകയാണ് ഹബീൽ സിന്ധു എന്ന നിർദോഷി.
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബലറാംപൂർ ഗ്രാമവാസിയാണ് ഹബീൽ സിന്ധു എന്ന വ്യക്തി. 2003ലാണ് കൊലപാതക കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഒരു കുട്ടിയടക്കം അയൽവാസികളായ മൂന്ന് പേരെ കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
2005ലാണ്, ഒഡീഷയിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഹബീലിന് ജീവപര്യന്തം തടവ് വിധിച്ചത്. മൂന്ന് കൊലപാതകങ്ങളും ഇയാൾ തന്നെയാണ് ചെയ്തത് എന്ന് വക്കീലന്മാരും വാദിച്ചു. എന്നാൽ തന്റെ നിരപരാധിത്വം തെളിയിക്കണമെന്ന് ഹബീൽ തീരുമാനിച്ചു. ഇതിനായി ഹൈക്കോടതിയിൽ ഇയാൾ ഹർജി നൽകി.
കേസിന്റെ ഗൗരവം മനസിലാക്കിയ കോടതി, സത്യം തെളിയിക്കാനായി അമിക്കസ് ക്യൂറിയെ നിയമിച്ചു. 32 പേജുള്ള അന്വേഷണ റിപ്പോർട്ട് പരിശോധിച്ച കോടതി, കേസിൽ ഹബീലിന് പങ്കില്ലെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ അഭിഭാഷകർ നിരത്തിയ തെളിവുകൾ അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ട കോടതി 19 വർഷങ്ങൾക്ക് ശേഷം ഹബീലിനെ ജയിൽ മുക്തനാക്കുകയായിരുന്നു.
‘ കോടതി എന്റെ നിരപരാധിത്വം മനസിലാക്കിയതിൽ അതിയായ സന്തോഷം ഉണ്ട്. ജീവിതത്തിലെ വിലയേറിയ 19 വർഷങ്ങൾ ഞാൻ ജയിലിൽ നരകയാതന അനുഭവിച്ചു. എന്റെ നിരപരാധിത്വം മനസിലാക്കാതെ കുടുംബം എന്നെ വെറുത്തു. നാട്ടുകാർ ഒറ്റപ്പെടുത്തി. ഇനി നാട്ടിൽ തിരിച്ചെത്തി കൃഷി ചെയ്ത് അന്തസായി ജീവിക്കണം’ ഹബീൽ പറഞ്ഞു.
Comments