ജയ്പൂർ: ഒരു മാവിന് പരിക്കേൽപ്പിക്കാതെ വീട് പണിത കുൽ പ്രദീപ് സിംഗാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ വൈറൽ കഥാപാത്രം. എങ്ങിനെയാണ് കുൽ പ്രദീപ് എന്ന ഉദയ്പൂർ സ്വദേശിക്ക് ഇത്രയേറെ പ്രചാരം ലഭിച്ചതെന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ വീട് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചുവെന്നതാണ് കാരണം. ഈ റെക്കോർഡ് കരസ്ഥമാക്കാൻ പ്രദീപ് സിംഗിനെ സഹായിച്ചതോ അദ്ദേഹത്തിന്റെ പ്രകൃതി സ്‌നേഹവും.
മൂന്ന് നില കെട്ടിടമാണ് സിംഗിന്റെ വീട്. ഒറ്റക്കാഴ്ചയിൽ ഒരു മരത്തിന്മേൽ പണിത വീടായാണ് സിംഗിന്റെ വീടിനെ അടയാളപ്പെടുത്തുക. കാരണം നാൽപത് അടി ഉയരമുള്ള മാവിനെ നോവിക്കാതെയാണ് സിംഗ് തൽസ്ഥാനത്ത് വീട് പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുക്കളയിലും ബെഡ്‌റൂമിലും തുടങ്ങി സകല മുറികളിലൂടെയുമാണ് മാവിന്റെ ശിഖിരങ്ങൾ കടന്നുപോകുന്നത്. കിളികളും കൊച്ചുകുരുവികളും ചേർന്നാണ് ഓരോ പ്രഭാതത്തിലും സിംഗിനെ ഉണർത്തുക. മാവുകായ്ച്ചാൽ ബെഡ്‌റൂമിൽ കിടന്നുകൊണ്ട് മാങ്ങ പറിക്കാം. അങ്ങനെ തീർത്തും വ്യത്യസ്തമായ അപൂർവ വീടനുഭവമാണ് സിംഗിന് ലഭിക്കുന്നതെന്ന് ചുരുക്കം.
1999ൽ ഉദയ്പൂരിൽ സ്ഥലം വാങ്ങിയ സിംഗ് ഇവിടെ വീട് പണിയാൻ തീരുമാനിച്ചു. എന്നാൽ മദ്ധ്യഭാഗത്തായി നിൽക്കുന്ന മാവ് എന്ത് ചെയ്യുമെന്ന ആശയകുഴപ്പത്തിലായി. അപ്പോഴാണ് മാവിനെ നിലനിർത്തി കൊണ്ട് തന്നെ വീട് പണിയാൻ സിംഗ് തീരുമാനിച്ചത്. വിദഗ്ധനായ ആർക്കിടെക്റ്റിന്റെ സഹായത്തോടെ വീടിന് രൂപരേഖ തയ്യാറാക്കി ഒരു വർഷം കൊണ്ട് സിംഗ് വീട് പണിതു. നിലത്ത് നിന്നും 9 അടി ഉയരത്തിലാണ് വീട് നിർമിച്ച് തുടങ്ങിയത്. മരം തന്നെയാണ് വീടിനെ താങ്ങി നിൽക്കുന്നതും. ഈ മൂന്ന് നില വീട്ടിൽ രണ്ട് ബെഡ്‌റൂമുകൾ, അടുക്കള, ലൈബ്രററി മുറി, ലിവിംഗ് ഏരിയ എന്നിവ അടങ്ങിയിട്ടുണ്ട്.
പിന്നീട് മാവ് വളരുന്നതിന് അനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി. ശിഖിരങ്ങളിൽ കൂടുകൂട്ടിയ കൊച്ചുകിളികളും അണ്ണാനുമെല്ലാം സിംഗിന്റെ കുടുംബാംഗങ്ങളായി. 11 വർഷത്തിനുള്ളിൽ വീടിന്റെ നിർമാണത്തിനും പുനരുദ്ധാരണത്തിനുമായി എത്ര പണം ചിലവായെന്ന് തിട്ടമില്ലെങ്കിലും 75കാരനായ സിംഗ് തീർത്തും സംതൃപ്തനാണ്. ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ വീട് കാണാൻ നിരവധി വിനോദസഞ്ചാരികളും സിംഗിനെ തേടിയെത്താറുണ്ട്. ഉദയ്പൂരിലെത്തുന്ന ഏതൊരാളും സിംഗിന്റെ പ്രകൃതിസൗഹൃദമായ വീട് കാണാൻ മറക്കാറില്ല.
Comments