കൊച്ചി:സിപിഎമ്മിന്റെ ലീഗ് വിമർശനങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ മറുപടി നൽകുകയാണ് ലീഗ് മുഖ പത്രം ചന്ദ്രിക.സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്റെയും,പിണറായി വിജയന്റെയും വിമർശനത്തിനാണ് സി പി എമ്മിന്റെ ചരിത്രം പറഞ്ഞു കൊണ്ട് അക്കമിട്ട് ചന്ദ്രിക മുഖ പ്രസംഗത്തിലൂടെ മറുപടി നൽകുന്നത്
അധികാരത്തിനായി ലീഗിന്റെ തിണ്ണ നിരങ്ങിയ ചരിത്രമാണ് സിപിഎമ്മിനുള്ളത്.1964ൽ സിപിഎമ്മും,സിപിഐയുമായി കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അധികാരത്തിനായി മുസ്ലിം ലീഗ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പാരമ്പര്യമാണ് സ്വന്തം പാർട്ടി നേതാക്കൾക്കുള്ളതെന്ന് പുതിയ നേതാക്കൾ വായിച്ച് മനസ്സിലാക്കണമെന്ന് മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു.മുസ്ലിം ലീഗ് ഇല്ലായിരുന്നെങ്കിൽ ഇഎംഎസ് ന് രണ്ടാമതൊരിക്കൽ കൂടി മുഖ്യമന്ത്രിയാകാൻ സാധിക്കുമായിരുന്നോയെന്നും നായനാരുടെ കാലത്തും1985 വരെ മുസ്ലിംലീഗായിരുന്നില്ലേ സിപിഎമ്മിന്റെ രാഷ്‌ട്രീയ കൂട്ട് കെട്ടെന്നും ചന്ദ്രിക ചോദിക്കുന്നുണ്ട്.
1967ൽ അധികാരത്തിന് വേണ്ടി ആരോടൊത്താണ് സിപിഎം കൂട്ട്കൂടിയതെന്ന് മറന്നതാണോ അതോ ഹിന്ദുത്വ മേലാളൻന്മാരെ തൃപ്തിപ്പെടുത്തി നാല് വോട്ട് കൂടുതൽ നേടാൻ വേണ്ടിയാണോ പിണറായി വിജയൻ കോടിയേരിയാദികളുടെ തിട്ടൂരമെന്നും ചന്ദ്രിക ചോദിക്കുന്നുണ്ട്.പിണറായി വിജയൻ തുടർ ഭരണം നടത്തുമ്പോൾ ഏത് വർഗീയ പ്രതിനിധിയാണ് തന്റെ മന്ത്രി സഭയിൽ ഉള്ളതെന്ന് ഓർക്കണമെന്നും ചന്ദ്രിക പിണറായിയെ ഓർമ്മിപ്പിക്കുന്നു.
കാൾ മാർക്സിന്റെ താടി വെച്ചുള്ള വർഗീയ കാർഡ് സിപിഎമ്മിന്റെ ഓഫീസിൽ സൂക്ഷിച്ചാൽ മതി എന്ന ഓർമ്മപ്പെടുത്തലോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗിൽ പ്രവേശിച്ചുവെന്നും,ലീഗിന് ജിന്നയുടെ ശൈലിയുമാണെന്ന കോടിയേരിയുടെ ദേശാഭിമാനി ലേഖനത്തിനെതിരെയാണ് മുഖപത്രത്തിൽ കൂടി തന്നെ മുസ്ലിം ലീഗ് മറുപടി നൽകുന്നത്.
കേരളത്തിൽ ഇസ്ലാമിക മത മൗലിക വാദത്തിനെതിരെ ഉയർന്ന് വരുന്ന ശക്തമായ ജന രോഷം തിരിച്ചറിഞ്ഞാണ് സി പി എം അടുത്ത കാലത്തായി മുസ്ലിം ലീഗിനും , ജമാ അത്തെ ഇസ്ലാമിക്കും എതിരെ രംഗത്ത് വരുന്നത്.എന്നാൽ പോപ്പുലർ ഫ്രണ്ടിനെതിരെ നേതാക്കൾ തന്ത്ര പരമായ മൗനം പാലിക്കുകയാണ്.ലീഗ് – സിപിഎം ബന്ധത്തിന്റെ ചരിത്രം ചന്ദ്രിക ഓർമ്മിപ്പിക്കുമ്പോൾ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് കൂടിയാണ് ചർച്ചയാവുന്നത്















