ശത്രുരാജ്യങ്ങളെ ആണവായുധം കൊണ്ട് ഭസ്മമാക്കും, ഇടയ്‌ക്കിടെ ആണവമിസൈലുകൾ പരീക്ഷിക്കും, രാഷ്‌ട്രീയ ശത്രുക്കളെന്നു തോന്നിയ സ്വന്തം അമ്മാവനെ അടക്കം വധിക്കും, കൊറോണ ബാധിച്ചവരെ വെടിവെച്ചു കൊല്ലും, അനിഷ്ടം തോന്നുന്നവരെ പട്ടിണിക്കിട്ട് വേട്ടപ്പട്ടികൾക്ക് എറിഞ്ഞുകൊടുക്കും – കിം ജോങ് ഉന്നിനെപ്പറ്റി പറഞ്ഞുകേൾക്കുന്ന കഥകൾ പലതാണ്. അതിൽ ഏതൊക്കെ സത്യം, ഏതൊക്കെ കള്ളം എന്ന് അവിടുത്തുകാർക്ക് പോലും ബോദ്ധ്യമുണ്ടാകില്ല. കാരണം ഉത്തരകൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ നിന്ന് കിം ജോങ് ഉൻ അറിയാതെ ഒരീച്ച പോലും പുറത്തേക്ക് പറക്കില്ല. അവിടെയിതാ രസകരമായ മറ്റൊരു നിയമവുമായി കിം ജോങ് വീണ്ടും എത്തുന്നു. ഇത് കേട്ട് ഇനി ആരും ചിരിക്കരുത് ശിക്ഷ വലുതായിരിക്കും. തന്റെ അച്ഛന്റെ ചരമാവർഷിക ദിനത്തോട് അനുബന്ധിച്ച് പത്ത് ദിവസത്തേയ്‌ക്ക് രാജ്യത്ത് ആരും ചിരിക്കാൻ പാടില്ല!… ഇതാണ് ആ പുതിയ നിയമം…
ഡിസംബർ 17നായിരുന്നു കിമ്മിന്റെ അച്ഛന്റെ പത്താം ചരമവാർഷികം. ഇതിന്റെ ഭാഗമായി അന്ന് മുതൽ പത്ത് ദിവസത്തേക്കാണ് ചിരിക്ക് നിരോധനം ഏർപ്പെടുത്തിയത്്. ചിരിയ്‌ക്ക് വിലക്കേർപ്പെടുത്തിയതിന് പുറമേ മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യപാനം, ഷോപ്പിംഗ്, വിനോദങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങളിൽ പങ്കൈടുക്കാൻ പാടില്ല. എന്നാൽ നിയമം അറിഞ്ഞതോടെ തന്നെ ആളുകൾ ചിരിയോട് ചിരിയാണ്. ചരമവാർഷികം ഒക്കെ ഇങ്ങനെ കോമഡി ആക്കേണ്ട ആവശ്യമുണ്ടോ എന്നാണ് കിം കേൾക്കാതെ തന്നെ പലരും രഹസ്യമായി ചോദിക്കുന്നത്.
പത്ത് ദിവസവും നിയന്ത്രണങ്ങൾ കർശനമായി പിന്തുടരണമെന്നാണ് കിമ്മിന്റെ നിർദ്ദേശം. ഉത്തരവ് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അച്ഛന്റെ എല്ലാ ചരമ വാർഷികത്തിലും രാജ്യത്ത് ഇത്തരത്തിൽ നിയന്ത്രണങ്ങൾ കിം ഏർപ്പെടുത്താറുണ്ട്. അതെല്ലാം ഇതുപോലെ കോമഡി ആകാറുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ചതിന് നിരവധി പേരാണ് അറസ്റ്റിലായത്. എന്നാൽ ഇവരെ പിന്നീട് ആരും കണ്ടിട്ടില്ലെന്നും കഥകളുണ്ട്.
ഇനി കുറച്ച് കാര്യത്തിലേക്ക് വന്നാൽ….. ഉത്തര കൊറിയൻ സർക്കാർ നടപ്പാക്കുന്ന പദ്ധതികളെപ്പറ്റിയും പ്രഖ്യാപനങ്ങളെപ്പറ്റിയും പുറംലോകത്തിന് പൊതുവേ നേരിട്ട് വാർത്തകൾ ലഭിക്കാറില്ല. അതീവ രഹസ്യസ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഉത്തര കൊറിയൻ സർക്കാരിന്റെ നിർദേശങ്ങൾ ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങളോ ഇൻറലിജൻസ് വൃത്തങ്ങളോ ആണ് പൊതുവെ പുറത്തു വിടുന്നത്.
അച്ഛന്റെ ചരമവാർഷിക ദിനത്തിൽ മുൻപും ദുഃഖാചരണത്തിന്റെ സമയത്ത് മദ്യപിച്ചതിന്റെയും മയക്കുമരുന്ന് ഉപയോഗിച്ചതിന്റെയും പേരിൽ പലരെയും അറസ്റ്റ് ചെയ്യുകയും ക്രിമിനലുകളായി കണക്കാക്കുകയും ചെയ്തിട്ടുണ്ട്. അവരെ പോലീസ് കൊണ്ടുപോയ ശേഷം പിന്നീട് പുറംലോകം കണ്ടിട്ടില്ല. ദുഃഖാചരണത്തിന്റെ സമയത്ത് ശവസംസ്‌കാര ചടങ്ങുകളോ പിറന്നാൾ ആഘോഷങ്ങളോ സംഘടിപ്പിക്കാനും അനുവാദമില്ലെന്നും റിപ്പോർട്ടുകളുണ്ട്.
1994 മുതൽ രാജ്യത്തിന്റെ ഭരണത്തലത്ത് ഉണ്ടായിരുന്ന കിം ജോങ് രണ്ടാമൻ 2011 ഡിസംബർ 17നാണ് അന്തരിച്ചത്. ഇതിനു ശേഷമായിരുന്നു കിം ജോങ് ഉൻ ഭരണം ഏറ്റെടുത്തത്. മുൻ ഭരണാധികാരിയുടെ ചരമവാർഷികത്തോട് അനുബന്ധിച്ച് നിരവധി പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. കിം ജോങ് രണ്ടാമനോടുള്ള ആദരസൂചകമായി കിംജോങില എന്നു പേരുള്ള പൂവിന്റെ പ്രദർശനം നടത്താനും കിം ജോങ് രണ്ടാമന്റെ ചിത്രങ്ങൾ പൊതുവിടങ്ങളിൽ പ്രദർശിപ്പിക്കാനും സംഗീതപരിപാടി നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.














