ന്യൂഡൽഹി: ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ദ ഇലക്ഷൻ ലോസ് ബിൽ 2021 (The Election Laws(Amendment) Bill, 2021) സഭയിൽ പാസായത്. കള്ളവോട്ട് തടയുകയാണ് ഭേദഗതിയിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. അതേസമയം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർത്തു. സർക്കാർ നീക്കം പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
നിയമമന്ത്രി കിരൺ റിജ്ജുവാണ് ബിൽ അവതരിപ്പിച്ചത്. ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്നതോടെ ഇരട്ട വോട്ട് ഇല്ലാതാകും. ഒരാൾക്ക് ഒരിടത്ത് മാത്രമേ വോട്ട് രേഖപ്പെടുത്താൻ സാധിക്കൂ. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പൈലറ്റ് പ്രൊജക്ട് വിജയമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭേദഗതി നിർദ്ദേശം സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെട്ടത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനൊപ്പം ആധാർ നമ്പർ കൂടി രേഖപ്പെടുത്തണമെന്ന് ഭേദഗതി ബിൽ നിർദ്ദേശിക്കുന്നുണ്ട്.
ആധാർ കാർഡോ നമ്പറോ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൻ ഒരാളുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താതിരിക്കരുതെന്നും ബിൽ നിർദ്ദേശിക്കുന്നുണ്ട്. ഇങ്ങനെയുള്ളവരെ മറ്റ് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്. ഒരു വ്യക്തിയുടെ പേര് വിവിധ സ്ഥലത്തെ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്ന പ്രശ്‌നം(ഇരട്ട വോട്ട്) ഒഴിവാക്കുന്നതിനാണ് വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച പ്രസ്താവനയിൽ പറയുന്നത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വർഷത്തിൽ നാല് പ്രാവശ്യം അവസരം നൽകും. ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ നാല് അവസരങ്ങളിൽ വോട്ടർ പട്ടിക പുതുക്കുകയും പേര് ചേർക്കുകയും ചെയ്യാം. സൈനികർക്കും സൈനികരുടെ ഭാര്യമാർക്കും നാട്ടിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകുമെന്നും ബില്ലിൽ പറയുന്നു.
Comments