തിരുവനന്തപുരം : പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തേലറിയ ശേഷം സംസ്ഥാനത്ത് നടന്ന രാഷ്‌ട്രീയ കൊലപാതകങ്ങളുടെ കണക്കുകൾ പുറത്ത്. 2016 മുതൽ സംസ്ഥാനത്ത് 47 രാഷ്‌ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. 2021 ഡിസംബർ 19 വരെയുള്ള കണക്കുകളാണിത്. ഈ വർഷം മാത്രം എട്ട് രാഷ്‌ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നും സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് ഇക്കാലയളവിൽ ഏറ്റവുമധികം കൊല്ലപ്പെട്ടിട്ടുണ്ട്. 19 ബിജെപി പ്രവർത്തകരാണ് രാഷ്‌ട്രീയ വൈരാഗ്യത്തിന് ഇരയായത്. 12 സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. കോൺഗ്രസ്/ യൂത്ത് കോൺഗ്രസ്-4, മുസ്ലിം ലീഗ്/ യൂത്ത് ലീഗ്- 6, എസ്ഡിപിഐ- 2, ഐഎൻടിയുസി- 1, ഐഎൻഎൽ- 1 എന്നിങ്ങനെയാണ് മറ്റ് രാഷ്‌ട്രീയ പാർട്ടികളിൽ കൊല്ലപ്പെട്ടവരുടെ കണക്ക്.
കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. 11 കൊലപാതകങ്ങളാണ് ഇക്കാലയളവിൽ ജില്ലയിൽ നടന്നത്. തൃശൂരിൽ എട്ട് കൊലകളും നടന്നു. 2021 കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് നേതാക്കൾ കൊല്ലപ്പെട്ടു. കേരളത്തിൽ പിണറായി സർക്കാരിന്റെ ഭരണത്തിന് കീഴിൽ രാഷ്‌ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നുവെന്ന് ബിജെപി ഉൾപ്പെടെ ആരോപിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ബിജെപി പ്രവർത്തകരാണ് കേരളത്തിൽ ഏറ്റവുമധികം കൊല്ലപ്പെട്ടിരിക്കുന്നത് എന്നതും സിപിഎമ്മിന്റെ രാഷ്‌ട്രീയ തന്ത്രങ്ങൾ പുറത്തുകൊണ്ടുവരുന്നു.
Comments