സ്‌പൈഡർമാൻ നോ-വേ ഹോം റിലീസ് ചെയ്തിട്ട് വെറും അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യൻ ബോക്‌സോഫീസിൽ തരംഗം സൃഷ്ടിക്കുകയാണ് സിനിമ. മാർവൽ സിനിമകളുടെ ആരാധകരും സ്‌പൈഡർമാൻ പ്രേമികളും തിയേറ്ററിലേക്ക് ഇരച്ചെത്തിയപ്പോൾ ഞായറാഴ്ചയോടെ ചിത്രം നേടിയെടുത്തത് 138.55 കോടി രൂപയാണ്.
ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ഓരോ കാഴ്ചക്കാരനെയും നോ-വേ ഹോം വിസ്മിപ്പിച്ചുവെന്നാണ് വിവിധ റിവ്യൂകളും പ്രേക്ഷക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. ഇൻഫിനിറ്റി വാറിനോടും എൻഡ് ഗെയിമിനോടും താരതമ്യപ്പെടുത്തി ഉയരുന്ന ചോദ്യങ്ങൾക്ക് ‘അതുക്കും മേലെ’ എന്നതാണ് സിനിമ കണ്ടവരുടെ ഉത്തരം. അതുകൊണ്ട് തന്നെയാണ് ഇന്ത്യൻ ബോക്‌സോഫീസ് അഞ്ച് ദിവസം കൊണ്ട് സ്‌പൈഡർമാൻ-നോ വേ ഹോം തൂത്തുവാരിയതും.
ഡിസംബർ 16ന് വ്യാഴാഴ്ചയായിരുന്നു സിനിമയുടെ റിലീസ്. ആദ്യ ദിനം തന്ന 32.67 കോടി നേടിയ ചിത്രം 19-ാം തിയതി പിന്നിട്ടതോടെ 138.55 കോടി കടന്നു. ആഗോളതലത്തിൽ ആദ്യ വാരാന്ത്യം പിന്നിടുമ്പോൾ ചിത്രം നേടിയത് 587 ദശലക്ഷം യുഎസ് ഡോളറാണ്. കൊറോണയ്‌ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷനെ അട്ടിമറിക്കുന്ന നേട്ടമാണിത്.
ഇതിനിടെ ഇന്ത്യ സന്ദർശിക്കുക എന്നതാണ് തന്റെ ബക്കറ്റ് ലിസ്റ്റിലെ ആദ്യ ആഗ്രഹമെന്നും സ്‌പൈഡർമാനായി എത്തിയ ടോം ഹോളണ്ട് പ്രതികരിച്ചിരുന്നു. ഏവരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പ്രഖ്യാപനമായിരുന്നു അത്. ടോം ഹോളണ്ടിനെ കൂടാതെ നായികയായി ചിത്രത്തിലെത്തുന്നത് സെൻഡായ ആണ്. സ്‌പൈഡർമാനായി ടോം എത്തിയ മുൻ ചിത്രങ്ങളിലും സെൻഡായയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതുകൂടാതെ മാർവൽ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ബെനഡിക്ട് കംബർബാച്ച് അവിസ്മരണീയമാക്കിയ ഡോക്ടർ സ്‌ട്രേഞ്ചും സിനിമയിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
Comments