കണ്ണൂർ ; നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിൽ എത്തി. ഉച്ചയ്‌ക്ക് 12.35 ഓടെയാണ് അദ്ദേഹം വ്യോമസേന വിമാനത്താവളത്തിൽ ഇറങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടെത്തി അദ്ദേഹത്തിന് ഊഷ്മള വരവേൽപ്പ് നൽകി. ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവർക്ക് ഒപ്പമാണ് രാഷ്‌ട്രപതി എത്തിയത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടൊപ്പം തദ്ദേശ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഇന്ത്യൻ നാവിക അക്കാദമി റിയർ അഡ്മിറൽ എ.എൻ.പ്രമോദ്, ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ, കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി എന്നിവർ എത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
കാസർകോഡ് പെരിയയിൽ നടക്കുന്ന കേന്ദ്ര സർവ്വകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനായി അദ്ദേഹം ഹെലികോപ്റ്ററിൽ തിരിച്ചു. ആരിഫ് മുഹമ്മദ് ഖാനും മന്ത്രി എംവി ഗോവിന്ദനും രാഷ്‌ട്രപതിയോടൊപ്പം പെരിയയിലേക്ക് പോയിട്ടുണ്ട്.
പരിപാടിക്ക് ശേഷം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം കൊച്ചി നേവൽ എയർബേസിലെത്തും. 22ന് രാവിലെ 9.50ന് ദക്ഷിണ മേഖലാ നാവിക കമാൻഡിന്റെ പരിപാടിയിലും രാഷ്‌ട്രപതി പങ്കെടുക്കും. തുടർന്ന് ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും.
23ന് രാവിലെ കൊച്ചിയിൽ നിന്ന് തിരിച്ച് 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാവിലെ 11.30ന് പൂജപ്പുരയിൽ പി.എൻ പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനവും രാഷ്‌ട്രപതി നിർവഹിക്കും. 24ന് രാവിലെ രാജ്ഭവനിൽ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി 9.50ന് ഡൽഹിയിലേക്ക് മടങ്ങും.
Comments