കോട്ടയം : ശിക്ഷാ വിധിയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുള്ള അഭയ കൊലക്കേസ് പ്രതി തോമസ് കോട്ടൂരിന്റെ വിടുതൽ ഹർജിയ്‌ക്കെതിരെ പരാതിയുമായി ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരക്കൽ. വിടുതൽ ഹർജി സർക്കാർ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കാണ് ജോമോൻ പരാതി നൽകിയത്. ശിക്ഷയിൽ ഇളവ് നൽകുന്നത് നിമയ വാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ ജോമോൻ ചൂണ്ടിക്കാട്ടുന്നു.
ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച് അഞ്ച് മാസം ജയിൽവാസം അനുഭവിക്കുന്നതിന് മുൻപുതന്നെ സർക്കാർ തോമസ് കോട്ടൂരിന് പരോൾ അനുവദിച്ചു. 70 വയസ്സ് കഴിഞ്ഞെന്ന് കാണിച്ചാണ് തോമസ് കോട്ടൂർ വിടുതൽ ഹർജി നൽകിയിരിക്കുന്നത്. ഇത് പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകിയാൽ അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ജോമോൻ മുഖ്യമന്ത്രിയ്‌ക്ക് നൽകിയ പരാതിയിൽ പറയുന്നു.
1992 ൽ നടന്ന സംഭവത്തിൽ പ്രതികൾ അന്വേഷണ ഏജൻസികളെ സ്വാധീനിച്ച് കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോയി. സംഭവം നടന്ന് 28 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ ശിക്ഷിച്ചത്. എന്നിട്ടിപ്പോൾ പ്രായം ചൂണ്ടിക്കാട്ടി ശിക്ഷയിൽ പ്രതി ഇളവ് ആവശ്യപ്പെട്ടത് ഒരിക്കലും നീതികരിക്കാൻ ആകില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം കോട്ടൂരിന്റെ ശിക്ഷ ഇളവ് ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് പോലീസും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇളവ് നൽകുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും, അതിനാൽ മോചിപ്പിക്കരുതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
Comments