ഇസ്ലാമാബാദ്: ഖത്തർ ആസ്ഥാനമായ മാധ്യമസ്ഥാപനമായ അൽ ജസീറയ്ക്ക് പാകിസ്ഥാനിൽ വിലക്ക് ഏർപ്പെടുത്തി. അൽ ജസീറയുടെ വെബ്സൈറ്റും പാകിസ്ഥാനിൽ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
പാക് അധീന ജമ്മു-കശ്മീരിൽ പാകിസ്ഥാൻ സൈന്യം നടത്തിയ അതിക്രമങ്ങളും പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ നടപടികളും വാർത്തയാക്കിയതിന് പിന്നാലെയാണ് പാക് ഭരണകൂടത്തിന്റെ നടപടി. അൽ ജസീറയുടെ റിപ്പോർട്ടുകൾ പക്ഷപാതപരവും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതുമാണെന്നാണ് പാക് ഭരണകൂടത്തിന്റെ ആരോപണം. “മഞ്ഞ മാധ്യമപ്രവർത്തനം” നടത്തുന്ന സ്ഥാപനമാണ് അൽ ജസീറയെന്നും ഭരണകൂടം വിമർശിച്ചു.
പാകിസ്ഥാനിൽ വിദേശ മാധ്യമപ്രവർത്തകർക്കെതിരായ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. പ്രാദേശിക മാധ്യമങ്ങൾക്കും പോലും കടുത്ത നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്.
പാക് അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ നടപടികളിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സംഭവങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് അൽ ജസീറയ്‌ക്കെതിരായ നടപടിയും.















