ഭൂം…. എന്ന വലിയ ശബ്ദത്തോട് കൂടി പൊട്ടിത്തെറിക്കുന്ന ഗ്രനേഡുകൾ എന്താണെന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല. ഗ്രനേഡ് ആക്രമണം, ഭീകരരിൽ നിന്നും ഗ്രനേഡുകൾ പിടിച്ചെടുത്തു തുടങ്ങിയ വാർത്തകൾ നിത്യവും കേൾക്കുന്നവരാണ് നമ്മൾ. ആരാണ് ഗ്രനേഡുകൾ കണ്ടുപിടിച്ചത്. ഈ ചോദ്യത്തിന് ചരിത്രത്തിൽ വ്യക്തമായ ഉത്തരം ഇല്ലെങ്കിലും വില്യം മിൽസ് എന്ന ഇംഗ്ലീഷുകാരനാണെന്നാണ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അറിയാം ഗ്രനേഡുകളുടെ കണ്ടുപിടിത്തം എങ്ങിനെയെന്ന്.
ഏറു ബോംബുകൾ അഥവാ ഗ്രനേഡുകൾ എന്ന സ്‌ഫോടക വസ്തുവിന്റെ ചരിത്രം ആരംഭിക്കുന്നത് 15ാം നൂറ്റാണ്ടിനും മുൻപാണ്. 15ാം നൂറ്റാണ്ടിൽ ഗ്രനേഡുകൾക്ക് വലിയ പ്രചാരം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇതിന് മുൻപേ ഗ്രനേഡുകൾ പിറവിയെടുത്തിരുന്നു എന്ന് വേണം അനുമാനിക്കാൻ. ഗ്രനേഡുകൾ എറിയുന്നതിന് വേണ്ടി മാത്രം സൈന്യങ്ങൾ ആളുകളെ എടുത്തിരുന്നുവെന്നാണ് ചരിത്രം. അതും അതി ശക്തരായ ആളുകളെ.
15ാം നൂറ്റാണ്ടിൽ തന്നെ ഗ്രനേഡുകൾക്ക് യുദ്ധത്തിൽ വലിയ സ്ഥാനം ഉണ്ടായിരുന്നു. ഇരുമ്പു കഷ്ണങ്ങളും വെടിമരുന്നും നിറച്ചായിരുന്നു യുദ്ധങ്ങൾക്കായി ഗ്രനേഡുകൾ തയ്യാറാക്കിയിരുന്നത്. ഇതിനും സൈന്യത്തിൽ പ്രത്യേകം ആളുകൾ ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണ ഏകദേശം 17 ാം നൂറ്റാണ്ടിന്റെ അവസാനത്തോട്കൂടി ഗ്രനേഡുകൾ ഉപയോഗിക്കാതെയായി. പിന്നീട് 1904ലാണ് ഗ്രനേഡുകൾ വീണ്ടും യുദ്ധ മുഖത്ത് സജ്ജീവമാകുന്നത്.
1904 ലായിരുന്നു റഷ്യ- ജപ്പാൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ വന്ന ഒന്നാം ലോക മഹായുദ്ധത്തിലും ഗ്രനേഡുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ബ്രിട്ടീഷുകാർ ആയിരുന്നു യുദ്ധത്തിൽ ഗ്രനേഡുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നത്. വെടിമരുന്നിനൊപ്പം കല്ലുകളോ, ഇരുമ്പ് കഷ്ണങ്ങളോ ചേർത്തായിരുന്നു ഗ്രനേഡുകൾ നിർമ്മിച്ചിരുന്നത്. ഫ്യൂസ് ഉപയോഗിച്ചായിരുന്നു ഇത്തരം ഗ്രനേഡുകൾ നിർമ്മിച്ചിരുന്നത്.
എന്നാൽ ഉപയോഗിക്കുന്നവർക്ക് തന്നെ നാശമുണ്ടാക്കുന്ന അത്രയും അപകടകാരിയായിരുന്നു ഇത്തരം ഗ്രനേഡുകൾ. യുദ്ധത്തിനിടെ കൈയിൽ നിന്നും ഗ്രനേഡ് പൊട്ടിത്തെറിച്ച് നിരവധി ബ്രിട്ടീഷ് സൈനികരാണ് കൊല്ലപ്പെട്ടത്. ഇതോടെ എറിയുന്നവർക്ക് അപകടം സംഭവിക്കാത്ത തരത്തിലുള്ള ഗ്രനേഡുകൾ നിർമ്മിക്കാനുള്ള ശ്രമം ബ്രീട്ടീഷ് സൈന്യം ആരംഭിച്ചു. ഇംഗ്ലീഷ് എഞ്ചിനീയർ ആയ വില്യം മിൽസും ഇവർക്കൊപ്പം ചേർന്നു. അങ്ങിനെ 1915 ൽ മിൽസ് എറിയുന്നവർക്ക് അപകടം സംഭവിക്കാത്ത തരത്തിലുള്ള ഗ്രഡേനുകൾ കണ്ടുപിടിച്ചു. മിൽസ് ബോംബ് എന്നായിരുന്നു അദ്ദേഹം കണ്ടുപിടിച്ച ഗ്രനേഡുകൾക്ക് പേര് നൽകിയിരുന്നത്.
രണ്ട് പിന്നുകളും ഒരു ഫ്യൂസും ചേർത്തായിരുന്നു മിൽസ് ഗ്രനേഡുകൾ നിർമ്മിച്ചത്. എറിഞ്ഞ് അൽപ്പനേരത്തിന് ശേഷം അന്തരീക്ഷത്തിൽവെച്ചു തന്നെ തീ പിടിക്കുകയും, ഇതിന് നാല് സെക്കന്റിന് ശേഷം മാത്രം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന തരത്തിലുളളവയായിരുന്നു ഗ്രനേഡുകൾ. അതു കൊണ്ടുതന്നെ എറിയുന്ന ആൾക്ക് സുരക്ഷിത സ്ഥലത്തേക്ക് മാറാനും കഴിയും.
പിന്നീടുള്ള യുദ്ധങ്ങളിലെല്ലാം, മിൽസ് ബോംബുകൾ ആണ് ബ്രിട്ടീഷ് സൈന്യം വ്യാപകമായി ഉപയോഗിച്ചിരുന്നത്. എറിയുന്നാൾക്ക് അപകടം ഉണ്ടാകില്ല എന്നതും, ശത്രുക്കൾക്ക് സർവ്വനാശം വിതയ്‌ക്കുമെന്നതും ഗ്രനേഡുകളെ ബ്രിട്ടീഷ് സൈന്യത്തിന് പ്രിയപ്പെട്ടതാക്കി. അക്കാലത്ത് യുദ്ധത്തിനായി ബ്രിട്ടീഷ് സൈനികർ മൂന്ന് കോടിയോളം ഗ്രനേഡുകൾ വാങ്ങിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ഗ്രനേഡിന്റെ മേന്മ തിരിച്ചറിഞ്ഞ മറ്റ് രാജ്യങ്ങളിലെ സൈനികർ എല്ലാം തന്നെ വ്യാപകമായി പിന്നീട് ഗ്രനേഡുകൾ നിർമ്മിക്കാൻ ആരംഭിച്ചു. ഏറ്റവും പ്രഹരശേഷിയുള്ള ഗ്രനേഡുകളായിരുന്നു ഓരോ സൈന്യത്തിനും ആവശ്യം. ഇതിനായുള്ള പരീക്ഷണങ്ങൾക്ക് എത്ര വലിയ തുകയും ചിലവഴിക്കാൻ അന്നത്തെ ഭരണകൂടങ്ങളും തയ്യാറായിരുന്നു. ഇത്തരത്തിൽ നടന്ന നിരവധി പരീക്ഷണങ്ങളുടെ ഫലമാണ് നാം ഇന്ന് കാണുന്ന അതിപ്രഹര ശേഷിയുളള ഗ്രനേഡുകൾ.
Comments