വാടകക്കാർ വീടൊഴിഞ്ഞു പോകുമ്പോൾ വീട്ടുടമസ്ഥന് ‘പണി’ കൊടുക്കുന്നത് അപൂർവ സംഭവമൊന്നുമല്ല. എന്നാൽ ഒരു 15 ലക്ഷം രൂപയുടെ ചിലവുണ്ടാക്കി ഉടമസ്ഥന് എട്ടിന്റെ പണി കൊടുത്ത വാടകക്കാരി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 18 വർഷം തുടർച്ചയായി നിന്ന വാടകക്കാരിയാണ് ഉടമസ്ഥനെ ചതിച്ച് കടന്നുകളഞ്ഞത്.
വാടകവീടിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ചിരിയടക്കാൻ കഴിയാതെയാണ് ദൃശ്യങ്ങൾ ആളുകൾ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. കാരണം ആ വീട് ഒരു വീടേ അല്ലാതെ മാറിക്കഴിഞ്ഞുവെന്ന് വേണം പറയാൻ. മുകളിൽ നിന്ന് പൂഴി വാരിയെറിഞ്ഞാൽ നിലം തൊടില്ലെന്ന് ഉപമിക്കുന്നത് പോലെയാണ് വീടിന്റെ ഉപരിതലത്തിന്റെ അവസ്ഥ.
മൂന്ന് മുറികളുള്ള വീടുമുഴുവനും മാലിന്യ കൂമ്പാരമാണ്. ഉപയോഗിച്ച ടോയ്‌ലെറ്റ് പേപ്പർ മുതൽ ചീഞ്ഞളിഞ്ഞ ഭക്ഷണം വരെ കൂമ്പാരത്തിലുണ്ട്. തറയിലും ഭിത്തിയിലും തുടങ്ങി എവിടെയൊക്കെ സ്ഥലമുണ്ടോ അവിടെയെല്ലാം മലിനമാക്കി. മനുഷ്യവിസർജ്യം പോലും അങ്ങിങ്ങായി കിടന്നിരുന്നു. മേൽക്കൂര മുഴുവൻ ചിലന്തിവല മൂടിക്കിടക്കുകയാണ്. ചുമരിൽ അറയ്‌ക്കുന്ന എന്തോ ദ്രാവകവും തേച്ചുവെച്ചിട്ടുമുണ്ട്. ആ വീടിനകത്ത് പ്രവേശിക്കുന്നത് പോയിട്ട് അതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും കഴിയാത്ത അവസ്ഥ. ഒരു മനുഷ്യന്റെ നടുവിനോളം പൊക്കത്തിലാണ് മാലിന്യ കൂമ്പാരം. പുറത്തുനിന്നും ഇറക്കുമതി ചെയ്ത് മാലിന്യങ്ങൾ വീടിനകത്ത് നിക്ഷേപിച്ചതായും ഉടമസ്ഥൻ സംശയിച്ചു.
ഒടുവിൽ ഗതികെട്ട് ശുചീകരണ തൊഴിലാളിയെ വിളിച്ച ഉടമസ്ഥൻ ഞെട്ടി. മാലിന്യങ്ങൾ എടുത്തുമാറ്റി വീട് വൃത്തിയാക്കാൻ ക്ലീനർ ചോദിച്ചത് 15000 പൗണ്ടാണ്. അതായത് ഏകദേശം 15 ലക്ഷം ഇന്ത്യൻ രൂപ. പെട്ടുപോയെന്ന് മനസിലാക്കിയ വീട്ടുടമസ്ഥൻ ഉടൻ സുഹൃത്തിനെ വിവരമറിയിച്ചു. സുഹൃത്ത് നിർദേശിച്ച പ്രകാരം പോലീസിൽ പരാതിപ്പെടുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എട്ടിന്റെ പണിതന്ന വാടകക്കാരിയെ തേടുകയാണ് പോലീസ്.
കേൾക്കുന്നവർക്ക് അൽപം തമാശയൊക്കെ തോന്നുമെങ്കിലും തീർത്തും നിർഭാഗ്യകരമായ ഈ അവസ്ഥയുണ്ടായത് യുകെ സ്വദേശിയായ ഡാനി ഹെർനോണിന് ആണ്. നിർഭാഗ്യവാനായ ആ ഉടമസ്ഥന് 54 വയസാണ് പ്രായം. യുകെയിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലാണ് വാടക്കാരി പരമാവധി വൃത്തിക്കേടാക്കി തിരിച്ചുനൽകിയ വാടക വീട് സ്ഥിതിചെയ്യുന്നത്.















