വോട്ടർ പട്ടികയിലെ പേരുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബിൽ നിയമം ആവാൻ പോവുകയാണ്. ചില പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനും ബഹളങ്ങൾക്കും ഇടയിലും ഇന്നലെ ബിൽ രാജ്യ സഭയും കടന്നു. ഇനി പ്രഥമ പൗരന്റെ ഒപ്പ് മാത്രം മതി നിയമം ആവാൻ. ഇരട്ടവോട്ടു തടയലും വോട്ടർ പട്ടിക ശുദ്ധീകരിക്കലുമാണ് നിയമത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
എന്നാൽ ചില പ്രതിപക്ഷ പാർട്ടികൾക്ക് ഇതൊന്നും സ്വീകാര്യമല്ല. കള്ളവോട്ടും ബൂത്ത് പിടുത്തവും കേരള ജനതയ്‌ക്ക് പരിചയപ്പെടുത്തിയ സിപിഎമ്മിന്റെ എംപിമാരാണ് പാർലമെന്റിൽ ഏറ്റവും കൂടുതൽ ബഹളംവെച്ചത് എന്നതാണ് ഏറെ കൗതുകം. സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ മരിച്ചവർ വോട്ടു ചെയ്യാനെത്തുന്നത് പതിവായിരുന്നു. മരിച്ച പ്രിയപ്പെട്ടവരെ കാണാൻ തിരഞ്ഞെടുപ്പു നാളിൽ പോളിങ് ബൂത്തിലെത്തിയാൽ മതിയെന്ന ട്രോളുണ്ടായത് അങ്ങനെയാണ്. തികഞ്ഞ അവസരവാദികളും സങ്കുചിത രാഷ്‌ട്രീയം മുന്നോട്ടുവെയ്‌ക്കുന്ന ചില പ്രാദേശിക പാർട്ടികളും സിപിഎമ്മിന്റെ കൂടെ ബില്ലിനെ എതിർത്തു.
കാലങ്ങളായി തങ്ങളുടെ പാർട്ടി ഗ്രാമങ്ങൾ പരീക്ഷിച്ച കള്ളവോട്ടും ഇരട്ടവോട്ടും ഇനി സാധ്യമാകില്ലെന്ന തിരിച്ചറിവ് സിപിഎമ്മിന് വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് പുതിയ പരിഷ്‌കാരത്തെ പല്ലും നഖവും ഉപയോഗിച്ച് പാർട്ടിയുടെ അംഗങ്ങൾ പാർലമെന്റിൽ എതിർത്തത്. തൃണമൂൽ കോൺഗ്രസിന്റെ അവസ്ഥയും സമാനം തന്നെ. പശ്ചിമബംഗാളിൽ പല മണ്ഡലങ്ങളിലും മമതയുടെ പാർട്ടി വിജയിക്കുന്നത് തിരഞ്ഞെടുപ്പ് കൃത്രിമം നടത്തികൊണ്ടുതന്നെയാണ്. ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറിയവർക്ക് തിരിച്ചറിയൽ കാർഡ് നൽകി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയെന്ന ആരോപണം നേരത്തെ ഉയർന്നതാണ്. ഇതിനെല്ലാം തടയിടുന്നതിനായി ഒരു നിയമം വരുമ്പോൾ തൃണമൂൽ കോൺഗ്രസ് എതിർക്കുമെന്നത് സ്വാഭാവികം.
ഇരുപത് ലക്ഷത്തോളം വോട്ടർമാരാണ് പുതിയ തെരഞ്ഞെടുപ്പ് നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിൽ വോട്ടർ പട്ടികയിൽ നിന്നും അപ്രത്യക്ഷമാവുക. നാലരലക്ഷം ഇരട്ടവോട്ടുകളുണ്ടായിരുന്നുവെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചപ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടായത്. അന്ന് രാജ്യത്തു നിന്ന് അപ്രത്യക്ഷമായത് 12 ശതമാനം റേഷൻകാർഡുകളാണ്. അനാഥാലയങ്ങളുടെ പേരിലും അഗതിമന്ദിരങ്ങളുടെ പേരിലും തലയെണ്ണി റേഷൻ കൈക്കലാക്കിയത് നിലച്ചു. വോട്ടർ പട്ടികയുടെ കാര്യത്തിലും സംഭവിക്കുക മറിച്ചൊന്നുമല്ല. വോട്ടർ ഐഡി-ആധാർബന്ധനം സത്യത്തിലേക്കൊരു സേതുബന്ധനമാകും. ഇതുവഴി പത്തുശതമാനം വോട്ടുകൾ അപ്രത്യക്ഷമാകും. അതോടെ പലർക്കും അനായാസം ജയിച്ചു കയറുക പ്രയാസം തന്നെയാകും. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷകക്ഷികൾ രാജ്യസഭയിൽ പ്രതിഷേധിച്ച് പുറത്തിറങ്ങിയത്. കള്ളവോട്ടു തടയൽ നിയമത്തെ എതിർക്കുന്നവർ കളളത്തരത്തിന് കൂട്ടുനിൽക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജുജുവിന് പറയേണ്ടി വന്നതും അതുകൊണ്ടാണ്.
പട്ടികയിൽ പേരുള്ളവരും പുതുതായി പേരുചേർക്കുന്നവരും നിശ്ചിത തിയതിക്കുള്ളിൽ ആധാർനമ്പർ നൽകണമെന്നാണ് ഭേദഗതിയിലെ സുപ്രധാന വ്യവസ്ഥ. വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിന് പുതിയ സെർവറും പോർട്ടലും സോഫ്റ്റ് വെയറും സ്ഥാപിക്കും. പുതിയ സോഫ്ട് വെയറിന്റെ സഹായത്തോടെ കള്ളവോട്ടും വോട്ടിരട്ടിപ്പും ഒഴിവാക്കാൻ നടപടിയെടുക്കും. നാഷണൽ വോട്ടേഴ്സ് സർവ്വീസ് പോർട്ടലിലൂടെയാണ് വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുക. വിവരശേഖരണത്തിനും നടപടിക്രമങ്ങൾ അറിയിക്കുന്നതിനുമായി ഓൺലൈൻ, ഓഫ്ലൈൻ എസ്എംഎസ് സംവിധാനം ഏർപ്പെടുത്തുമെന്ന് കിരൺ റിജിജു പറഞ്ഞു.
2015 മുതൽ തുടക്കമിട്ട പദ്ധതിയിൽ ഇതുവരെ 30 കോടി വോട്ടർമാരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ വോട്ടർമാരുടെ മൂന്നിലൊന്നു മാത്രമെ ആകുന്നുള്ളു. ഇതിനെതിരെ നൽകിയ കേസിൽ സുപ്രീംകോടതി സ്റ്റേനൽകി. പുതിയ തിരഞ്ഞെടുപ്പു പരിഷ്‌കരണ ബിൽ നിയമമാകുന്നതോടെ രാജ്യത്തെ മുഴുവൻ വോട്ടർമാരും ഇതിൽ ഉൾപ്പെടും. വ്യാജവോട്ടും വോട്ടിരട്ടിപ്പും ഒഴിവാകും. ആന്ധ്രയിൽ നടപ്പാക്കിയപ്പോൾ 27 ലക്ഷം പേരാണ് ഒഴിവായത് ഈ സമയത്ത് ഓർമ്മിക്കേണ്ടതുണ്ട്.
Comments