കൊച്ചി:പ്രത്യേകം ശ്രദ്ധ നൽകേണ്ടവർ എന്ന പേരിൽ പോലീസ് ശേഖരിച്ച ആർഎസ്എസ് നേതാക്കളുടെയും ,പ്രവർത്തകരുടെയും വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ചോർത്തി നൽകിയതായി വിവരം.തൊടുപുഴ മേഖലയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വരുന്നത്.തൊടുപുഴയിൽ നിന്നും പോലീസ് ശേഖരിച്ച 135 ആർ എസ് എസ് പ്രവർത്തകരുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് നേതാവിൽ നിന്നും ഉന്നത പോലീസുദ്യോഗസ്ഥർക്ക് ലഭിച്ചതോടെയാണ് ചോർത്തൽ വിവരം പുറത്തായത്
പോപ്പുലർ ഫ്രണ്ട് ഭീഷണിയുള്ളതിനാൽ,സുരക്ഷ നൽകേണ്ട ഗണത്തിൽ പെടുത്തിയാണ് പോലീസ് ആർഎസ്എസ് പ്രവർത്തകരുടെ പേര് വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് മുഖേന ശേഖരിക്കുന്നത്.ഇങ്ങിനെ ശേഖരിച്ച വിവരങ്ങൾ ആണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് പൊലീസിലെ ചിലർ കൈമാറിയത്.
പോലീസ് ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമായിരിക്കില്ലെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടയിലാണ് ചോർത്തൽ വിവരം പുറത്തു വരുന്നത്.അതി വിദഗ്ധമായി സഹ പ്രവർത്തകരായ പോലീസുകരെപ്പോലും കബളിപ്പിച്ചാണ് ചിലർ ചോർത്തൽ നടത്തുന്നത്
ഫേസ് ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിൽ പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ മങ്ങാട്ട് കവലയിൽ വെച്ച് കെഎസ്ആർടിസി കണ്ടക്ടറെ പോപുലർ ഫ്രണ്ടുകാർ ക്രൂരമായി മർദിച്ചിരുന്നു.മക്കളുടെ മുന്നിൽ വെച്ചായിരുന്നു ക്രൂര മർദ്ദനം.ഈ കേസിലെ അന്വേഷണത്തിനിടയിലാണ് ചോർത്തൽ വിവരം പുറത്ത് വന്നത്.കേസിലെ പ്രതിയുടെ മൊബൈൽ പരിശോധിക്കുന്നതിനിടയിൽ ആണ് അത്യന്തം ഗൗരവകരമായ കാര്യം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്.പോലിസ് ശേഖരിച്ച വിവരങ്ങൾ ഒരു പോലീസുകാരൻ,തന്റെ ഔദ്യോഗിക ഡൊമൈൻ ഐഡി ഉപയോഗിച്ച് പേഴ്സണൽ മൊബൈലിലേക്ക് മാറ്റുകയും,പോപ്പുലർ ഫ്രണ്ട് നേതാവിന്റ മൊബൈലിലേക്ക് അയച്ചു നൽകുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.
പോപ്പുലർഫ്രണ്ട് നേതാവിന്റെ മൊബൈലിൽ നിന്നും,പോലീസ് ശേഖരിച്ച ഔദ്യോഗിക വിവരം കണ്ടത് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു.സംഭവം അന്വേഷണോദ്യോഗസ്ഥർ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കണ്ടക്റ്ററെ ആക്രമിച്ച കേസിൽ ജയിലിൽ പോയി ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ, ചോർത്തൽ വിഷയത്തിൽ അന്വേഷണത്തിനായി പോലീസ് വീണ്ടും വിളിപ്പിച്ചിരുന്നു.അതെ സമയം ആരോപണ വിധേയനായ പോലീസുകാരനെതിരെ യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല.ഇയാളെ വിളിച്ചു മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ഉന്നത ഇടപെടലിൽ ഇയാളെ സംരക്ഷിക്കാനുള്ള നീക്കവും ശക്തമാണ് മുൻപും ഇത്തരം ചാര പ്രവർത്തനം ഇയാൾ നടത്തിയിട്ടുള്ളതായാണ് വിവരം.
ബിജെപി നേതാവ് റൺജീത്തിന്റെ കൊലപാതകത്തിന് പിന്നാലെ ആർഎസ്എസ് കാര്യകർത്താക്കളുടെയും,പ്രവർത്തകരുടെയും പേര് വിവരങ്ങൾ വ്യാപകമായി പോലീസ് ശേഖരിക്കുന്നുണ്ട്.ഭീഷണിയുണ്ടെന്നും,കരുതൽ എന്നും പറഞ്ഞാണ് പോലീസുദ്യോഗസ്ഥർ വിവരങ്ങൾ തേടി പ്രവർത്തകരെ ബന്ധപ്പെടുന്നത്.ഇത്തരത്തിൽ ലഭിച്ച വിവരങ്ങൾ ആണ് സേനയിൽ നിന്നും ചോർത്തി ചില ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ടുകാരിലേക്കെത്തിക്കുന്നത്.
കോഴിക്കോട് പട്ടർ പാലം എലിയോറമല സംരക്ഷണ സമിതി പ്രവർത്തകനും,ബിജെപി നേതാവുമായ ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, അന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ തന്നെ,പ്രതികളായ പോപ്പുലർ ഫ്രണ്ടുകാർക്ക് ചോർത്തി നൽകിയെന്ന് കണ്ടെത്തിയിരുന്നു.റെയ്ഡ് നടക്കുന്ന വിവരങ്ങൾ അടക്കം പോലീസിൽ നിന്നും ചോർന്നിരുന്നു.ഇത് സംബന്ധിച്ചു അന്വേഷണ ഉദ്യോഗസ്ഥൻ ഇന്റലിജിൻസ് എഡിജിപിക്ക് കത്തയച്ചിരുന്നു.പോലീസിൽ സ്ലീപ്പർ സെൽ സാന്നിധ്യം ഉണ്ടെന്ന വിവരങ്ങളും മുൻപ് പുറത്തു വന്നിരുന്നു.
Comments