കെ.സുരേന്ദ്രൻ (ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്)
യുഗപ്രഭാവനായ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് രാജ്യം സദ്ഭരണ ദിനമായി (സുശാസൻ ദിവസ്) ആചരിക്കുന്നു. നല്ല ഭരണം ലഭിക്കുക എന്നത് പൗരന്മാർക്ക് സർക്കാരിൽ നിന്ന് കിട്ടേണ്ട ഒരു അവകാശമാണ്. അത് ബോദ്ധ്യപ്പെടുത്തുക കൂടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് സർക്കാരുകളാണ് ഇന്ത്യഭരിച്ചത്. നമുക്ക് നല്ല ഭരണം കിട്ടാഞ്ഞതിന്റെ ഉത്തരവാദിത്വം കോൺഗ്രസിനാണ്. ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാർ 1977ലെ മൊറാർജി ദേശായിയുടേതായിരുന്നു. എന്നാൽ അദ്ദേഹം ഒരു മുൻ കോൺഗ്രസുകാരൻ കൂടിയായതിനാൽ എ.ബി.വാജ്‌പേയിയാണ് ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയെന്ന് പറയാം. അഞ്ചരവർഷമേ ഭരിച്ചുളളുവെങ്കിലും
രാജ്യ ഭരണത്തിൽ മൗലികമായ പല മാറ്റങ്ങളും അദ്ദേഹം വരുത്തി. ഏറ്റവും അവസാനത്തെയാൾക്ക് വരെ ക്ഷേമം എന്നുള്ളതായിരുന്നു വാജ്‌പേയിയുടെ കാഴ്ചപ്പാട്. ദീനദയാൽ ഉപാദ്ധ്യായയുടെ അന്ത്യോദയ എന്ന സങ്കല്പം യാഥാർഥ്യമാക്കാനാണ് വാജ്‌പേയ് ശ്രമിച്ചത്.
പത്ത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വീണ്ടും ബി.ജെ.പി അധികാരത്തിൽ വരുന്നത്. വാജ്‌പേയിയുടേത് രണ്ടു ഡസനോളം വരുന്ന ഘടകകക്ഷികൾ കൂടി ഉൾപ്പെട്ട മുന്നണി ഭരണമായിരുന്നുവെങ്കിൽ ഇപ്പോഴത്തെ സഖ്യത്തിൽ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷമുണ്ടെന്ന പ്രത്യേകതയുമുണ്ട്. മഹാത്മാഗാന്ധിയെക്കുറിച്ച് കോൺഗ്രസുകാർ എപ്പോഴും വാചാലരാവുമെങ്കിലും ഗാന്ധി നൽകിയ ഗ്രാമസ്വരാജ് നടപ്പിലാക്കി തുടങ്ങിയത് ബി.ജെ.പി സർക്കാരുകളാണ്.
കോൺഗ്രസ് ഭരണത്തിൽ ഇന്ത്യയിൽ ഉന്നതർക്ക് മാത്രമാണ് വൃത്തിയും വെടിപ്പിനും അവസരമുണ്ടായിരുന്നത്. സ്വച്ഛഭാരത് അഭിയാൻ വഴി പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ് ഉയർത്തി. വിദേശികൾ കളിയാക്കിയതുപോലുള്ള വൃത്തിഹീനമായ, വഴിയിൽ വിസർജിക്കുന്നവരുടെ ഇന്ത്യയല്ല ഇന്ന്. വെളിയിട വിസർജ്യ മുക്ത സംസ്ഥാനമാകാൻ കേരളം പോലും യത്‌നിക്കേണ്ടിവന്നു. ഇപ്പോഴുമത് സാദ്ധ്യമായോ എന്നത് വേറെ കാര്യം.
ഗ്രാമീണ ഇന്ത്യയുടെ ഹൃദയത്തെ അറിഞ്ഞ നരേന്ദ്രമോദി തന്നെ സ്വച്ഛ് ഭാരത് അഭിയാനുമായി മുന്നോട്ട് വന്നതും പ്രധാനമന്ത്രി തന്നെ ചൂലുമായി തൂത്തുവാരാൻ ഇറങ്ങിയതും ഈ മേഖലയിൽ ഒരു പാരഡൈം ഷിഫ്റ്റ് തന്നെ ഉണ്ടാക്കി. കക്കൂസ് എന്ന പേര് പോലും പരസ്യമായി ഉച്ചരിക്കാൻ പാടില്ലെന്ന സങ്കോചമുള്ളവരുടെ ഇടയിലേക്ക് എല്ലാവർക്കും കക്കൂസ് എന്ന അവസ്ഥയുണ്ടാക്കാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞു. ഗണ്യമായ വിഭാഗം ആഡംബര വീടുകളിൽ താമസിക്കുമ്പോൾ തല ചായ്‌ക്കാൻ ഒരു കൂര പോലുമില്ലാത്തവരായിരുന്നു ഇന്ത്യയിലെ കോടാനുകോടി ജനങ്ങൾ. പ്രധാനമന്ത്രി ആവാസ് യോജന വഴി( പി.എം.എ. വൈ) വീടില്ലാത്ത, നഗരങ്ങളിലെയും ഗ്രാമങ്ങളിലെ കോടികൾക്ക് ഭവനം നിർമ്മിച്ചു നൽകാൻ കഴിഞ്ഞു.
അടുപ്പിൽ പുകയൂതി ജീവിതം കഴിച്ച പാവപ്പെട്ട വീട്ടമ്മമാർക്ക് സൗജന്യ പാചക വാതകം നൽകി. ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളെയും കുലുക്കിയാണ് കൊവിഡ് സംഹാര താണ്ഡവമാടിയത്. അത് നമ്മളെയും ബാധിച്ചു. എന്നാൽ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി നാം കൊവിഡിനെ അതിജീവിച്ചു. സാമ്പത്തിക തകർച്ചയിൽ നിന്നും കഠിന പരിശ്രമത്തിലൂടെ നാം കരകയറി. ജി.ഡി.പി തകർച്ചയിൽ നിന്നും മുന്നോട്ട് വന്നു. ജി.എസ്. ടി നികുതി പിരിവ് മുൻ റെക്കാഡുകൾ ഭേദിച്ചു.
ലോകം മുഴുവൻ വിറങ്ങലിച്ചു നിന്നുപ്പോൾ നാം പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് വാക്‌സിനും മരുന്നും പി.പി.ഇ കിറ്റും മറ്റു സഹായങ്ങളും നൽകി. തദ്ദേശീയമായ വാക്‌സിൻ വികസപ്പിച്ചെടുത്തു. ഇതിന്റെ കാര്യക്ഷമതയെകുറിച്ചും വിതരണ സംവിധാനത്തെക്കുറിച്ചും വിമർശനം അഴിച്ചുവിട്ടവരെ മറികടന്ന് വാക്‌സിൻ വിതരണം 100 കോടി കവിഞ്ഞു. പ്രായപൂർത്തിയായ 85 ശതമാനം പേർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു. 55 ശതമാനം പേർക്ക് രണ്ട് വാക്‌സിനും ലഭിച്ചു. അമേരിക്ക വിതരണം ചെയ്തതിന്റെ ഇരട്ടിയിലധികം വാക്‌സിനാണ് നാം സൗജന്യമായി വിതരണം ചെയ്തത്.
സർക്കാരിന്റെ ഇച്ഛാശക്തിയുടെയും നിശ്ചയദാർഡ്യത്തിന്റെയും കർമ്മോത്സുകതയുടെയും ഫലം ഇങ്ങനെ ഭരണത്തിന്റെ എല്ലാ മേഖലകളിലും കാണാം. അതിന്റെ ഗുണം ഏറ്റവുമധികം ലഭിച്ചത് രാജ്യത്തിന്റെ നട്ടെല്ലായ കർഷകർക്കാണ്. 2014 വരെ 23,000 കോടി രൂപയാണ് കൃഷിക്കായി ബഡ്ജറ്റിൽ വകയിരുത്തിയതെങ്കിൽ ഇപ്പോഴത് 1,23,000 കോടി രൂപയായി. സമ്മാൻ നിധിയിലൂടെ 1.55 ലക്ഷം കോടി രൂപയാണ് നേരിട്ട് കർഷകരുടെ കൈകളിലെത്തിയത്. ആധാർ, ജൻധൻ, ഡി.ബി.ടി( നേരിട്ട് പണമെത്തിക്കൽ) എന്നിവയുടെ സംയോജനത്തിലൂടെ ഗുണഭോക്താക്കൾക്ക് വേഗത്തിലും കൃത്യമായും സഹായധനമെത്തി.
കൊവിഡ് മഹാമാരി വന്നിട്ടും രാജ്യത്തെ പ്രധാന പശ്ചാത്തല വികസന പദ്ധതികളെല്ലാം സമയത്തിന് പൂർത്തീകരിച്ചു. പ്രധാനമന്ത്രി സടക് യോജനയിലൂടെ രാജ്യത്തെ 6 ലക്ഷം കിലോ മീറ്റർ ഗ്രാമീണ റോഡുകളാണ് നിർമ്മിച്ചത്. രാജ്യത്തെ 2.69ലക്ഷം ഗ്രാമ പഞ്ചായത്തുകളിൽ രണ്ടു ലക്ഷം പഞ്ചായത്തുകളെ ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) വഴി ബന്ധിപ്പിക്കാൻ കഴിഞ്ഞതിനാൽ അവിടങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂടും. ഗ്രാമീണ വികസനത്തിൽ ഒരു കുതിച്ചുചാട്ടമാണിത്. കൊവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ പാവങ്ങളെ സഹായിക്കാൻ ആരംഭിച്ച സൗജന്യ റേഷൻ വിതരണം ഇപ്പോഴും സർക്കാർ തുടരുന്നു. 80 കോടി പേർക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.
രാജ്യത്ത് നടപ്പിലാക്കുന്ന ഏത് വികസന പദ്ധതികളുടെയും നടത്തിപ്പ് കാര്യക്ഷമവും വേഗത്തിലുമാക്കാൻ ഒരു ത്രീ ടയർ മേൽനോട്ട സംവിധാനം സർക്കാർ രൂപീകരിച്ചു. പ്രഗതി എന്ന പേരിലുളള (പ്രോ ആക്ടീവ് ഗവർണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്റേഷൻ) ഈ പദ്ധതി മുകൾത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ള നിർവഹണം സുതാര്യമാക്കാൻ പര്യാപ്തമാക്കുന്നു.
കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പശ്ചാത്തല വികസന പദ്ധതികളെ വകുപ്പുകൾക്കിടയിൽ തളച്ചിടാതെ ഏകോപനത്തിലൂടെ അതിവേഗം നടപ്പിലാക്കാൻ ഗതിശക്തി എന്ന പദ്ധതി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചു. സാഗര മാല , ഭാരത് മാല, ജലഗതാഗത, വ്യോമഗതാഗത പദ്ധതികളെല്ലാം ഗതിശക്തിക്ക് കീഴിൽ വരും. രാജ്യത്തെ കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രദാനം ചെയ്യുന്ന ആയുഷമാൻ ഭാരതും, മരുന്നുകൾ വിലകുറച്ച് കിട്ടുന്ന ജൻ ഔഷധി പദ്ധതിയും ആരോഗ്യ രംഗത്തെ എടുത്തു പറയത്തക്ക നേട്ടമാണ്.
ആരോഗ്യമേഖലയിലെ പശ്ചാത്തല വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലുള്ള ആശുപത്രികളിലും ഇന്ന് ഓക്‌സിജൻ പ്ലാന്റുകളുണ്ട്. കേന്ദ്രസർക്കാർ നടപ്പിലാക്കിയ പല നിർണായകമായ ഭരണ പരിഷ്‌കാരങ്ങളും നടപടികളും രാജ്യത്തിനും ജനത്തിനും ഗുണകരമായെങ്കിലും അതിനെ കണ്ണുമടച്ച് വിമർശിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. നമ്മുടെ സമ്പദ് വ്യവസ്ഥയെ തന്നെ കാർന്നു തിന്നുള്ള കള്ളപ്പണത്തിനെതിരെയുള്ള ആഞ്ഞടിയായിരുന്നു നോട്ട് നിരോധനം.
കള്ളപ്പണം കയ്യിൽ വെച്ചവർക്ക് മാത്രമാണ് നോട്ട് നിരോധനം കൊണ്ട് കഷ്ടമുണ്ടായത്. എന്നാൽ അതിനെതിരെയുള്ള പ്രചാരണവുമായ പലരും ഇറങ്ങി. പണമിടപാടുകൾക്ക് പകരം ഡിജിറ്റൽ ഇടപാടിന് കേന്ദ്രസർക്കാർ ഊന്നൽ നൽകിയപ്പോൾ പാർലമെന്റിനകത്ത് പോലും അതിനെ കളിയാക്കിയവരാണ് പ്രതിപക്ഷം. യു.പി.ഐ ഇടപാടുകൾ അതിന്റെ ഏറ്റവും ഉച്ചസ്ഥായിലെത്തുമ്പോൾ വിമർശകർക്ക് കണ്ണടയ്‌ക്കേണ്ടിവന്നു.
നിരവധി നയപരമായ തീരുമാനങ്ങളും സർക്കാർ കൊണ്ടുവന്നു. വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കാനുതകുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് റദ്ദാക്കാനുള്ള ഇച്ഛാശക്തി ഈ സർക്കാർ കാണിച്ചു. പാകിസ്ഥാൻ പിന്തുണയോടെ അതിക്രമം നടത്തുന്ന വർക്കെതിരെ സർജിക്കൽ സട്രൈക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടികളെടുത്തു. മുസ്ലീം സ്ത്രീകളെ മുത്തലാക്കിൽ നിന്ന് രക്ഷിക്കാൻ നിരോധനം ഏർപ്പെടുത്തി. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നതിനുള്ള ബില്ല് കൊണ്ടുവന്നു. കള്ളവോട്ടർമാരെ തടയാൻ തിരഞ്ഞെടുപ്പ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. 50 വർഷമായി തുടരുന്ന അസമിലെ ബോഡോ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞതും വികസനം കുറഞ്ഞ രാജ്യത്തെ വടക്കു കിഴക്കൻ പ്രദേശങ്ങൾക്കായി പ്രത്യേകം പദ്ധതികൾ തയ്യാറാക്കിയതും കേന്ദ്രത്തിന്റെ നേട്ടമാണ്.
അയൽരാജ്യങ്ങളിൽ മതപീഡനവും മറ്റും കൊണ്ട് ദുരിതമനുഭവിക്കുന്നവരെ തിരിച്ചെത്തിക്കാൻ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നു. രാജ്യത്തിന്റെ ആഭ്യന്തര നിലപാടുകളോടൊപ്പം വിദേശ കാഴ്ചപ്പാടിലും സമീപനത്തിലും പുതിയ ഭാവവും കരുത്തും പ്രകടമായി. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ഇന്ന് തങ്ങളുടെ രാജ്യത്തെക്കുറിച്ചും സർക്കാരിനെക്കുറിച്ചും തല ഉയർത്തി സംസാരിക്കാം. സ്ത്രീകൾക്കും കുട്ടികൾക്കുമായി നിരവധി പരിപാടികൾ ആവിഷ്‌കരിച്ചു. വിദ്യാഭ്യാസ വികസനത്തിനും രാജ്യത്തോട് അഭിമാനം വളർത്താനും കഴിയുന്ന വിധത്തിൽ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചു. അസംഘടിത തൊഴിലാളികൾക്ക് വേണ്ടിയും നിരവധി പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കി. മൊത്തത്തിൽ ഒരു ഭരണം ജനങ്ങൾക്ക് അനുഭവപ്പെട്ടത് യഥാർത്ഥത്തിൽ ഇപ്പോഴാണ്. അത് സദ്ഭരണത്തിന്റെ നേട്ടമാണ്. അവസാനത്തെ ഇന്ത്യക്കാരന് വരെ അത് അനുഭവിക്കാൻ കഴിയണം എന്നതാണ് ബി.ജെ.പിയുടെ നിലപാട്. വാജ്‌പേയിയുടെ ജന്മദിനം നമ്മെ ഓർമ്മിപ്പിക്കുന്നതും അതാണ്.
Comments