കൊച്ചി:കിറ്റക്സ് ക്യാമ്പിലുണ്ടായ തൊഴിലാളികളുടെ തമ്മിലടിയും,പോലീസുകാർക്ക് നേരെയുണ്ടായ അക്രമവും മുതലാക്കി കിറ്റക്സിന് മൂക്ക് കയറിടാൻ സി പി എം ശ്രമം.അക്രമ വാർത്തയ്‌ക്ക് പിന്നാലെ കിറ്റക്സിനെതിരെയുണ്ടായ സിപിഎം നേതാക്കളുടെയും,സ്ഥലം എംഎൽഎ പി വി ശ്രീനിജന്റെയും പ്രതികരണങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്.
സ്ഥാപനത്തിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട് നേരത്തെയും പരാതി ഉയർന്നിട്ടുണ്ട്.തൊഴിലാളികൾ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കാൻ കാരണം,സേവന വേതന വ്യവ്‌സഥകളിൽ മാനേജ്മന്റ് വീഴ്ച വരുത്തിയത് മൂലമുണ്ടായ പ്രകോപനങ്ങൾ കാരണം ആവാം.പോലിസ് ഇത് സംബന്ധിച്ചു അന്വേഷണം നടത്തുമെന്നും ആയിരുന്നു എം എൽ എ പി വി ശ്രീനിജന്റെ പ്രതികരണം.സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും ശ്രീനിജൻ കൂട്ടിച്ചേർത്തു.
സ്ഥാപനത്തിൽ മാരകായുധങ്ങൾ അടക്കം സൂക്ഷിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണം എം എൽ എ കിറ്റക്സിനെതിരെ ഉന്നയിച്ചിട്ടുണ്ട്.
പോലീസിനെതിരെ തൊഴിലാളികൾ നടത്തിയ കലാപത്തിൽ സ്ഥാപനത്തിന്റെ മാനേജ്‌മെന്റിന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രാദേശിക,നിയമ സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വൻ വെല്ലു വിളി സൃഷ്‌ടിച്ച ട്വന്റി-ട്വൻറിയും കിറ്റക്സ് എംഡി സാബു ജേക്കബും ഏറ്റുമുട്ടലിന്റെ പാതയിൽ ആണ്.കേരളം വ്യവസായ സൗഹൃദമല്ലെന്ന് ചൂണ്ടിക്കാട്ടി,സംസ്ഥാനത്ത് ഇനി നിക്ഷേപം നടത്തില്ലെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനം സംസ്ഥാന സർക്കാരിനെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിൽ ആക്കിയത്.വിവിധ കാര്യങ്ങൾ പറഞ്ഞു വ്യവസായ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തുകയും,പരിശോധനാ ഫലങ്ങൾ പുറത്തു വിടാതിരിക്കുകയും ചെയ്ത് സ്ഥാപനങ്ങളെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സാബു ജേക്കബ് ആക്ഷേപം ഉന്നയിച്ചിരുന്നു.
ലഹരി മൂത്ത് അഴിഞ്ഞാടി,പൊലീസുകാരെ ആക്രമിക്കുകയും,പോലീസ് വാഹനം കത്തിക്കുകയും ചെയ്ത വിവിധ ഭാഷാ തൊഴിലാളികൾക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.ഈ പൊതു ജനവികാരം കിറ്റക്സിലേക്ക് തിരിച്ചു വിടാനാണ് സിപിഎം ശ്രമം.സിപിഎം നിയന്ത്രണത്തിലുള്ള ഓൺലൈൻ മാദ്ധ്യമങ്ങളും ഇതിനായി ശ്രമിക്കുന്നുണ്ട്.
പി വി ശ്രീനിജൻ തന്റെ സ്ഥാപനത്തോട് നിരന്തരം ശത്രുത വച്ച് പുലർത്തുന്ന വ്യക്തയാണെന്നാണ് സാബു ജേക്കബിന്റെ പ്രതികരണം
Comments