കൊച്ചി: മോൻസൻ മാവുങ്കലിനെതിരായ ലൈംഗിക പീഡനക്കേസുകളിൽ നിയമനടപടി കടുപ്പിച്ച് അന്വേഷണ സംഘം. രണ്ട് പോക്‌സോ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. ഒന്ന് മോൻസൻ മാവുങ്കലിന്റെ മേക്കപ്പ് മാൻ ജോഷി ഉൾപ്പെട്ട കേസാണ്. ഇതിൽ ജോഷി ഒന്നാം പ്രതിയും മോൻസൻ രണ്ടാം പ്രതിയുമാണ്. മോൻസൻ ഒന്നാം പ്രതിയായ മറ്റൊരു കേസിലാണ് രണ്ടാമത്തെ കുറ്റപത്രം. ഇതോടൊപ്പം രണ്ട് ബലാത്സംഗ കേസുകളിൽ കുറ്റപത്രം തയ്യാറായതായി അന്വേഷണ സംഘം അറിയിച്ചു.
മോൻസൻ ഒന്നാം പ്രതിയായ കേസിൽ ഇയാളുടെ തിരുമ്മൽ കേന്ദ്രത്തിലും വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടിലും വെച്ചുമാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 2019ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയ്‌ക്ക് അന്ന് 17 വയസ്സായിരുന്നു. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. വർഷങ്ങളോളം പെൺകുട്ടിയെ മോൻസൻ പീഡിപ്പിച്ചിരുന്നു. പോക്‌സോ കേസും ബലാത്സംഗവും അടക്കം രണ്ട് കേസുകളാണ് സംഭവത്തിൽ മോൻസനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം മോൻസൻ കേസിൽ ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റും സഹകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന വിഷയമായി അന്വേഷണത്തെ നിർദ്ദേശിച്ച കോടതി ഐജി ലക്ഷ്മണന് എതിരെ കേസെടുത്തോ എന്നും ആരാഞ്ഞിരുന്നു. എന്നാൽ മോൻസനെതിരായ രേഖകൾ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. തുടർന്ന് രേഖകൾ ഉടൻ കെെമാറണമെന്ന് കോടതി നിർദ്ദേശം നൽകി. അതേസമയം ഇഡിയുടെ വാദം സർക്കാർ നിഷേധിച്ചു.















