കാക്കനാട്: പോലീസ് സ്റ്റേഷന് ഉള്ളിൽ കയറി പോലീസിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഷൂട്ട് ചെയ്ത് വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ട രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുഴിവേലിപ്പടി സ്വദേശികളായ പച്ചാനിക്കൽ മുഹമ്മദ് റംനാസ് (21), ചാലയിൽ അയൂബ് എന്നിവരാണ് പിടിയിലായത്. യുവാവിനെ നടുറോഡിൽ മർദ്ദിച്ച കേസിൽ കോടതിയുടെ നിർദ്ദേശപ്രകാരം ജാമ്യമെടുക്കാനാണ് ഇവർ പോലീസ് സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ ഇരിക്കുമ്പോൾ പോലീസ് ഇല്ലാത്ത സമയം നോക്കിയാണ് ഇവർ ഷൂട്ട് ചെയ്തത്.
അയൂബ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്ന രംഗം റംനാസ് ഷൂട്ട് ചെയ്യുകയും, സിനിമാ സംഭാഷണം ചേർത്ത് പ്രചരിപ്പിക്കുകയുമായിരുന്നു. ‘ പോലീസ് ഓഫീസർമാരുടെ കുടൽ വിറയ്ക്കും, പിടിച്ചകത്തിട്ടാൽ നാലാം ദിവസം ഇറങ്ങിപ്പോരും, എന്നിട്ട് കുടുംബത്ത് കേറി നിരങ്ങും’ എന്ന സംഭാഷണം ഷൂട്ട് ചെയ്ത രംഗത്തിനൊപ്പം ചേർത്താണ് പ്രചരിപ്പിച്ചത്. ഈ രംഗം വാട്സ്ആപ്പിൽ സ്റ്റാറ്റസായും ഇട്ടിരുന്നു.
സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇത്തരത്തിലൊരു ദൃശ്യം പ്രചരിച്ചതായി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷന് ഉള്ളിൽ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. അയൂബ് വേറെയും കേസുകളിൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.
Comments