ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടിയായി നേതാക്കൾ വീണ്ടും ബിജെപിയിലേക്ക്. കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎമാരായ ഫത്തേഗ് സിംഗ് ബജ്വ, ബൽവീന്ദർ സിംഗ് ലഡ്ഡി, അകാലിദൾ നേതാക്കളായ ഗുർതേജ് സിംഗ് ഗുതിയാന, രാജ്‌ദേവ് സിംഗ് ഖൽസ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ നിന്നും വിരമിച്ച അഭിഭാഷകൻ മുധുമീതും ബിജെപിയിൽ ചേർന്നു.
ഡൽഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇവർ അംഗത്വം സ്വീകരിച്ചത്. ജനങ്ങളെ സേവിക്കാനാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് കോൺഗ്രസ് നേതാവ് ദിനേശ് മോംഗിയ പറഞ്ഞു. മറ്റ് പാർട്ടികളെ അപേക്ഷിച്ച് രാജ്യത്തെ സേവിക്കുന്നതിൽ ബിജെപി വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാലാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് മോംഗിയ പറഞ്ഞു. പഞ്ചാബിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കോൺഗ്രസ് എംഎൽഎ ആയിരുന്ന റാണ ഗുർമീത് സോദി കഴിഞ്ഞയാഴ്ച ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അനുയായികളായിരുന്നു ഇവർ. അദ്ദേഹം കോൺഗ്രസിൽ നിന്നും രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചതിന് പിന്നാലെയാണ് എംഎൽഎമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. അതേസമയം അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. പഞ്ചാബിൽ ബിജെപിക്ക് വിജയസാദ്ധ്യത വർദ്ധിപ്പിക്കുന്നതാണ് അമരീന്ദർ സിംഗിന്റെ സഖ്യം.
Comments