ദുബായ്: ഒക്ടോബർ 1 മുതൽ ഡിസംബർ 22-വരെ ലോക എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യൻ പവിലിയനിലെത്തിയ സന്ദർശകരുടെ എണ്ണം 6 ലക്ഷത്തിലേറെയാണ്. ഇതോടെ ഏറ്റവുമധികം പേർ സന്ദർശനം നടത്തിയ പവിലിയനുകളിൽ ഒന്നായി ഇന്ത്യയുടേത് മാറി. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളും ബിസിനസ് സാധ്യതകളുമാണ് പവലിയനിലൂടെ തുറന്നിടുന്നതെന്ന് നിയുക്ത യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ അഭിപ്രായപ്പെട്ടു.
നിർമിതിയിലെ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സിന്റെ ‘മോസ്റ്റ് ഐക്കണിക് പവിലിയൻ’ അംഗീകാരം ഇന്ത്യൻ പവിലിയന് ലഭിച്ചിരുന്നു. പ്രശസ്ത ഇന്ത്യൻ കലാകാരന്മാർ അണിനിരക്കുന്ന കലാനിശകൾ, സാംസ്‌കാരിക പരിപാടികൾ, ഇന്ത്യയുടെ വൈവിധ്യമാർന്ന ആഘോഷങ്ങൾ, ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനങ്ങൾ തുടങ്ങിയവ പവലിയനിൽ ഒരുക്കിയിട്ടുണ്ട്. മുന്നേറുന്ന ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പവലിയൻ ഒരുക്കിയിരിക്കുന്നത്.
ബഹിരാകാശം, ആരോഗ്യം തുടങ്ങി വിവിധമേഖലകളിലെ ഇന്ത്യൻ മുന്നേറ്റമാണ് എക്‌സ്‌പോ പവലിയനിൽ കാണാനാകുക. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണനൽകുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ‘എലിവേറ്റ്’ ഇന്ത്യൻ പവിലിയന്റെ പ്രത്യേകതയാണ്. വിവിധരാജ്യങ്ങളുമായി വാണിജ്യ, വ്യവസായ, വിനോദസഞ്ചാര മേഖലകളിലെ ചർച്ചകൾക്ക് പവലിയൻ വേദിയാകും. ഇന്ത്യയുടെ വൈവിധ്യവും നിക്ഷേപ സാധ്യതകളും പ്രതിഫലിപ്പിക്കുന്നതാണ് 450 കോടി ചെലവിൽ നിർമിച്ച എക്‌സ്‌പോ 2020 ഇന്ത്യ.
Comments