കൊട്ടാരക്കര: കൊല്ലം ജില്ലാ സമ്മേളനത്തിന് വേദിയാകുന്ന കൊട്ടാരക്കരയിൽ ശങ്കരാടിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് ബോർഡുമായി സിപിഎം പ്രവർത്തകർ. സമൂഹമാദ്ധ്യമങ്ങളിൽ ഇത് ട്രോളായതോടെ സിപിഎമ്മുകാർ തന്നെ ഫ്‌ളക്‌സ് ബോർഡ് അഴിച്ചു മാറ്റിയിരിക്കുകയാണ്. ‘താത്വികമായ അവലോകനം കൂടിയാണ് പാർട്ടി സമ്മേളനങ്ങൾ’ എന്നാണ് സത്യൻ അന്തിക്കാടിന്റെ സന്ദേശം സിനിമയിൽ ശങ്കരാടിയുടെ കഥാപാത്രമായ കുട്ടൻപിള്ള പറയുന്നത്. അതുകൊണ്ടായിരിക്കും ജില്ലാ സമ്മേളനത്തിന്റെ പ്രചരാണാർത്ഥം ശങ്കരാടിയുടെ ചിത്രവും പാർട്ടി ഫ്‌ളക്‌സ് ബോർഡിൽ വച്ചതെന്നാണ് ട്രോളന്മാരുടെ കണ്ടുപിടുത്തം.
ഭൗതികവാദം പ്രസംഗിച്ചിട്ട് നേതാക്കന്മാർ തലയിൽ മുണ്ടിട്ട് അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് സന്ദേശം സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ശങ്കരാടി കമ്മ്യൂണിസ്റ്റുകാരനായിരുന്നുവെന്ന് പറയുകയായിരുന്നു ഫ്‌ളക്‌സ് ബോർഡിലൂടെ സിപിഎമ്മുകാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് ട്രോളന്മാർ ഏറ്റെടുത്തതോടെ സംഗതി കൈവിട്ടു പോവുകയായിരുന്നു. എം.എ ബേബി അടക്കമുള്ള മുതിർന്ന പാർട്ടി ബുദ്ധി ജീവികളുടെ കേന്ദ്രമായ കൊല്ലത്ത് തന്നെ ഈ ബോർഡ് പ്രത്യക്ഷപ്പെട്ടതാണ് ട്രോളന്മാർ ആഘോഷമാക്കിയത്.
കൊട്ടാരക്കര ചന്തമുക്കിലെ വൈദ്യുതി പോസ്റ്റിലാണ് കൊട്ടാരക്കര ലോക്കൽ കമ്മിറ്റി ശങ്കരാടിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് ബോർഡ് വച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെ കുറിച്ച് ട്രോളുകൾ നിറഞ്ഞതോടെയാണ് പാർട്ടി പ്രവർത്തകരിൽ ഒരാൾ തന്നെ ബോർഡ് അഴിച്ച് മാറ്റിയത്. മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ എടുത്തു മാറ്റിയതാണെന്നാണ് പാർട്ടിയുടെ വിശദീകരണം.
Comments