ദേവികുളം: പാര്‍ട്ടിയുമായുള്ള എല്ലാം ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. ചായക്കടയില്‍ വച്ച് എ.രാജയെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഇതില്‍ എന്ത് അടിസ്ഥാനമാണ് ഉള്ളത്. വിശദീകരണം നല്‍കിയില്ലെന്നത് തെറ്റാണ്. പക്ഷേ തപാല്‍ വഴി വിശദീകരണം അയച്ചിട്ടുണ്ട്. വിശദീകരണം സ്വീകരിച്ച് പാര്‍ട്ടി അംഗത്വത്തില്‍ നിലനിര്‍ത്താമായിരുന്നു. തന്നെ അപമാനിച്ച് പുറത്താക്കുകയാണ് ചെയ്തതെന്നും എസ്.രാജേന്ദ്രന്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് എസ്.രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ എസ്.രാജേന്ദ്രന്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നാണ് രണ്ടംഗ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. മൂന്ന് തവണ ദേവികുളത്ത് നിന്ന് എംഎല്‍എയായ രാജേന്ദ്രന്‍ ഇക്കുറിയും സീറ്റ് ആഗ്രഹിച്ചിരുന്നു. അതിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സീറ്റ് ലഭിക്കാതായതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും രാജേന്ദ്രന്‍ വിട്ടു നിന്നു. മാത്രമല്ല, രാജേന്ദ്രന് സ്വാധീനമുള്ള മേഖലകളില്‍ ചെന്ന് വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണങ്ങളിന്മേല്‍ രാജേന്ദ്രനോട് അന്വേഷണ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജേന്ദ്രന്‍ ഇതിന് മറുപടി നല്‍കിയിട്ടില്ല. ഇതും ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അടുത്തിടെ നടന്ന പാര്‍ട്ടി പരിപാടികളിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് രണ്ടംഗ അന്വേഷണ കമ്മീഷന്‍ ജില്ലാ സെക്രട്ടറിക്കും, ജില്ല കമ്മിറ്റിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ സംസ്ഥാന കമ്മിറ്റിക്ക് അയച്ചിട്ടുണ്ട്. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി ആയിരിക്കും എടുക്കുന്നത്. ജില്ലയിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗമായ എംഎം മണി തന്നെ രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വരുമെന്ന തരത്തില്‍ നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു.
Comments