ശ്രീനഗർ: ഈ വർഷം ജമ്മുകശ്മീരിലേക്ക് പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങൾ കുറഞ്ഞെന്ന് ലഫ്റ്റനന്റ് ജനറൽ ഡിപി പാണ്ഡെ വ്യക്തമാക്കി.ഈ വർഷം 15-16 വയസ് പ്രായമുള്ള കുട്ടികളെ റിക്രൂട്ട് ചെയ്യാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇപ്പോൾ ഗൗരവമുള്ളതല്ല.നുഴഞ്ഞുകയറ്റം കഴിഞ്ഞ വർഷത്തേക്കാൾ അപേക്ഷിച്ച് ഈ വർഷം കുറഞ്ഞിട്ടുണ്ട്. ആർക്കും നുഴഞ്ഞ് കയറാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ രാജ്യത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
22-25 വയസിനിടയിലുള്ള നല്ല വിദ്യാഭ്യാസമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദ ഗ്രൂപ്പുകൾക്ക് ബുദ്ധിമുട്ടേറിയതാണ്. അതിനാൽ ഇപ്പോൾ തീവ്രവാദികൾ 15-16 വയസ് പ്രായമുള്ള കുട്ടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
ജനങ്ങളുമായി ഊഷ്മള ബന്ധം തുടരാൻ സൈന്യം പരിശ്രമിക്കുന്നുണ്ടെന്നും വിവിധ തലങ്ങളിൽ അതിനുള്ള ശ്രമങ്ങൾ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.തുടരെ തുടരെ നടക്കുന്ന ആക്രമണങ്ങൾ കുറയ്‌ക്കുന്നതിന് പൊതുജനത്തിന്റെ പിന്തുണയും സൈന്യത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ കശ്മീരിൽ സജീവമായ ഭീകരരുടെ എണ്ണം താരതമ്യേന കുറവാണെന്നും തീവ്രവാദികൾക്കെതിരായ പ്രവർത്തനങ്ങളിൽ രാജ്യം മുമ്പിൽ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments