ലക്നൗ : സമാജ്വാദി പാർട്ടിയ്ക്കും നേതാവ് അഖിലേഷ് യാദവിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് ‘പി’കളിൽ അധിഷ്ഠിതമാണ് അഖിലേഷ് യാദവിന്റെ പാർട്ടിയെന്ന് അമിത് ഷാ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അഖിലേഷ് യാദവിനെ കടന്നാക്രമിച്ചത്.
പരിവർവാദ് (സ്വജനപക്ഷപാതം ), പക്ഷപാത് ( പക്ഷപാതം), പലായൻ ( പലായനം) എന്നിവയിൽ അധിഷ്ഠിതമാണ് അഖിലേഷിന്റെ സമാജ്വാദി പാർട്ടി. നിലവിൽ യുപിയിലെ ജനങ്ങൾക്ക് രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. ഒന്ന് ബിജെപി, രണ്ട് ബിഎസ്പി. ബിജെപിയെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ എല്ലാവരുടെയും ഉന്നമനം സാദ്ധ്യമാണ്. രണ്ടാമത്തേത് ആണെങ്കിൽ ഇതിന്റെ വിപരീതമാകും സംഭവിക്കുകയെന്നും അമിത് ഷാ വ്യക്തമാക്കി.
എസ്പി അധികാരത്തിലേറിയപ്പോൾ ഒരു ജാതിക്കാർ മാത്രം ഉയർന്നു. ബിഎസ്പി അധികാരത്തിൽ വന്നപ്പോൾ മറ്റേ ജാതിക്കാർ മാത്രം പുരോഗതി കൈവരിച്ചു. എന്നാൽ എല്ലാവരുടെയും വികസനത്തിനായി എല്ലാവർക്കുമൊപ്പം ചേർന്ന് പ്രവർത്തിക്കുക എന്ന തത്വത്തെ ആധാരമാക്കിയാണ് ബിജെപിയുടെ പ്രവർത്തനം.
ബിഎസ്പി മൂന്ന് പി കളിൽ അധിഷ്ഠിതമാണെങ്കിൽ ബിജെപിയുടെ പ്രവർത്തനം മൂന്ന് വി കളിൽ അധിഷ്ഠിതമാണ്. വികാസ് (വികസനം), വ്യാപാർ ( വ്യാപാരം), സാൻസ്ക്രിറ്റ് വിർസാത് ( സാംസ്കാരിക പൈതൃകം) എന്നിവയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമജന്മഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ നിന്നും ഒരു പാർട്ടിയ്ക്കും ബിജെപിയെ തടയാനാകില്ല. രാമജന്മഭൂമി തിരിച്ചുപിടിക്കുന്നതിനായി അദ്വാനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയിൽ പങ്കെടുത്തവർക്ക് നേരെ വെടിയുതിർത്തവരാണ് എസ്പി നേതാക്കൾ. അഖിലേഷ് യാദവ് എത്ര തടസ്സം സൃഷ്ടിച്ചിട്ടും കാര്യമില്ല. കുറച്ച് മാസങ്ങൾകൂടി കഴിഞ്ഞാൽ രാമജന്മ ഭൂമിയിൽ രാമക്ഷേത്രം തലയെടുപ്പോടെ ഉയർന്നു നിൽക്കുമെന്നും അമിത് ഷാ പറഞ്ഞു.
Comments