ന്യൂഡൽഹി : തിബറ്റൻ സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ എംപിമാർക്കെതിരെ ഭീഷണി മുഴക്കി ചൈന. ഭീഷണിപ്പെടുത്തിക്കൊണ്ട് എംപിമാർക്ക് ചൈനീസ് എംബസ്സി കത്ത് അയച്ചു. ജയ്റാം രമേശ്, മനിഷ് തിവാരി, സുജീത് കമാർ, രാജീവ് ചന്ദ്രശേഖർ, രാംദാസ് അതാവലേ, മേനക ഗാന്ധി എന്നീ ജനപ്രതിനിധികളാണ് തിബറ്റൻ സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്തത്.
ചൈനീസ് എംബസിയിലെ പൊളിറ്റിക്കൽ കൗൺസിലർ ആയ
ഷൗ യോങ്ഷെങ്ങിയാണ് എംപിമാർക്ക് കത്തയച്ചത്. വിഘടനവാദ രാഷ്ട്രീയ ഗ്രൂപ്പുകളുമായും, നിയമവിരുദ്ധ സംഘടനകളുമായും ഇടപെടരുതെന്ന് പറഞ്ഞുകൊണ്ടാണ് കത്ത്. ഇന്ത്യൻ സർക്കാർ സ്വയംഭരണ മേഖലയായി കാണുന്ന തിബറ്റ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ചൈനയ്ക്കെതിരായ പ്രവർത്തനങ്ങൾ തങ്ങൾ ശക്തമായി എതിർക്കുമെന്നും കത്തിൽ പറയുന്നു.
മുതിർന്ന എംപിമാരായ നിങ്ങൾക്ക് ഇന്ത്യയും- ചൈനയും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്ന് അറിയാം. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയങ്ങൾ എത്രത്തോളം ലോലമാണെന്ന് അറിയാം. അതുകൊണ്ടുതന്നെ നിങ്ങൾ തിബറ്റിലെ സ്വതന്ത്ര്യ ശക്തികൾക്ക് പിന്തുണ നൽകുന്നതിൽ നിന്നും പിന്മാറുമെന്നാണ് കരുതുന്നതെന്നും കത്തിൽ പറയുന്നു.
അതേസമയം പരിപാടിയിൽ പങ്കെടുത്ത എല്ലാ എംപിമാർക്കും എംബസ്സിയുടെ കത്ത് ലഭിച്ചിട്ടില്ല. തനിക്ക് ചൈനീസ് എംബസ്സിയിൽ നിന്നും കത്ത് ലഭിക്കുകയോ, താനുമായി എംബസ്സി ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മനീഷ് തിവാരി എംപി വ്യക്തമാക്കി.
Comments