തിരുവനന്തപുരം: ബിവറേജിൽ നിന്ന് മദ്യം വാങ്ങിയ വിദേശിയെ വഴിയിൽ തടഞ്ഞ പോലീസ് നടപടിയെ തള്ളി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംഭവം ദൗർഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സർക്കാറിന്റെ നയമല്ലെന്നും ടൂറിസം രംഗത്തിന് ഇത്തരത്തിലുള്ള പെരുമാറ്റം വലിയ തിരിച്ചടിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂറിസ്റ്റുകളോടുള്ള പോലീസുകാരുടെ നയത്തിൽ മാറ്റം വരണമെന്ന് അദ്ദേഹം പറഞ്ഞു.സംഭവം ആഭ്യന്തര വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാറിന്റെ ഒപ്പം നിന്ന് അള്ള് വെയ്ക്കുന്ന പരിപാടി അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പോലീസ് നടപടി വിവാദമായതിന് പിന്നാലെ സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ഡിസിപി ആവശ്യപ്പെട്ടു.
ഇന്നലെയാണ് കോവളത്ത് ന്യൂഇയർ ആഘോഷത്തിനായി ബീവറേജിൽ നിന്നും മദ്യം വാങ്ങിയ വിദേശിയെ പോലീസ് വഴിയിൽ തടഞ്ഞത്. വാങ്ങിയ മദ്യത്തിന്റെ ബില്ല് കാണിക്കാൻ പോലീസ് നിർബന്ധിച്ചിരുന്നു.ബില്ല് കാണിക്കാൻ ഇല്ലാത്തതിനാൽ വിദേശി മദ്യം ഒഴുക്കി കളഞ്ഞു.
വിനോദ സഞ്ചാരത്തിനായി കോവളത്ത് എത്തിയ സ്വീഡിഷ് പൗരനാണ് പോലീസിൽ നിന്നും ദുരനുഭവം നേരിട്ടത്. ബിവറേജിൽ നിന്നും മദ്യം വാങ്ങിച്ച് ഇരുചക്ര വാഹനത്തിൽ വരികയായിരുന്നു അദ്ദേഹം. എന്നാൽ വഴിയിൽ പട്രോളിംഗിനായി വിന്യസിച്ച പോലീസ് ഉദ്യോഗസ്ഥർ സ്വീഡിഷ് പൗരനെ തടഞ്ഞ് ബാഗ് പരിശോധിച്ചു.
മദ്യം കണ്ടതോടെ പോലീസ് എവിടെ നിന്നാണ് വാങ്ങിയതെന്ന് ചോദിച്ചു. ബീവറേജിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ബിൽ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇല്ലെന്ന് പറഞ്ഞതോടെ ബീവറേജിൽ പോയി ബില്ല് കൊണ്ടുവരാൻ നിർബന്ധിച്ചു. തുടർന്ന് സ്വീഡിഷ് പൗരൻ മദ്യം ഒഴിച്ചു കളയുകയായിരുന്നു. താമസ സ്ഥലത്തെ ന്യൂഇയർ ആഘോഷത്തിനായി രണ്ട് കുപ്പി മദ്യമാണ് അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നത്. ഇത് രണ്ടും ഒഴിച്ചു കളഞ്ഞ ശേഷം കുപ്പികൾ തിരികെ ബാഗിൽ ഇട്ടു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്
Comments