ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്‌ളിക്റ്റ് ആന്റ് സെക്യൂരിറ്റി സ്റ്റഡി (പിക്‌സ്) നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഗസ്റ്റിൽ മാത്രം 45 ഭീകരാക്രമണങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം മെയ് മുതലാണ് താലിബാൻ അഫ്ഗാൻ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയത്. അപ്പോൾ മുതൽ തന്നെ പാകിസ്താനിൽ ഭീകരാക്രമണങ്ങളിൽ വർദ്ധനവുണ്ടായി. താലിബാൻ അധികാരം പിടിച്ചെടുത്ത ആഗസ്റ്റ് മാസം ആണ് കൂടുതൽ ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. 45 ആക്രമണങ്ങളാണ് ആഗസ്റ്റിൽമാസം ഉണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2020 ൽ രാജ്യത്തുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ ശരാശരി എണ്ണം 16 ആയിരുന്നു. എന്നാൽ 2021 ൽ ഇത് 25 ആയി. ബലുചിസ്താൻ പ്രവിശ്യയിലാണ് മുൻ വർഷം ഏറ്റവും കൂടുതൽ ഭീകരാക്രമണം ഉണ്ടായത്. 103 ആക്രമണങ്ങളിൽ 170 പേർക്ക് പ്രവിശ്യയിൽ ജീവൻ നഷ്ടമായി. ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ നടക്കുന്ന രണ്ടാമത്തെ സംസ്ഥാനം ഖൈബർ പക്തുൻക്വയാണ്. ഇവിടെ 15 ഭീകരാക്രമണങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ഇതിലായി 23 പേർ കൊല്ലപ്പെടുകയും, 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.















