ന്യൂഡൽഹി: അതിർത്തികാക്കുന്ന സൈനികർ പുതുവത്സര സന്ദേശവും സമ്മാനവും നൽകി സൗഹൃദം പുതുക്കി. ഇന്ത്യാ-ചൈന അതിർത്തിയിലാണ് ഇന്ത്യൻ സൈനികർ ചൈനീസ് സേനാംഗങ്ങൾക്ക് മധുരം നൽകിയത്. ലഡാക്കിലെ ഹോട്സ്പ്രിംഗിലും ദേംചുക്കിലും സേവനം അനുഷ്ഠിക്കുന്ന സൈനികരാണ് പുതുവത്സര സമ്മാനങ്ങൾ സ്വീകരിച്ചത്.
2020നെ ചോരക്കളമാക്കിയ ഇന്ത്യ-ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ നിലവിൽ ധാരണപ്രകാരം സൈനികർ പിന്മാറ്റത്തിലാണ്. അതിർത്തിയിലെ പ്രധാന ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈനികരാണ് പരമ്പരാഗതമായി തുടരുന്ന രീതികൾ തുടർന്നത്. ദേംചുക് മേഖല സൈനിക പിന്മാറ്റം നിശ്ചയിക്കപ്പെട്ട മേഖലയല്ലാത്തതിനാൽ നിലവിൽ ഇരു സൈന്യത്തിന്റേയും പോസ്റ്റുകൾ സജീവമാണ്.
ആകെ പത്ത് അതിർത്തി കേന്ദ്രങ്ങളിലാണ് ഇരുവിഭാഗത്തെ സൈനികർ തമ്മിൽ പുതുവത്സരത്തോടനുബന്ധിച്ച് കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യ നിർദ്ദേശിച്ച സമ്പൂർണ്ണ പിന്മാറ്റം എന്നത് ഇതുവരെ ചൈന അംഗീകരിച്ചിട്ടില്ല. അതേ സമയം സ്ഥിരമായി സൈനിക സാന്നിദ്ധ്യം വേണമെന്ന് അവരുദ്ദേശിക്കുന്ന സ്ഥലങ്ങളുടെ പട്ടികയാണ് തിരികെ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യാ-ചൈന അതിർത്തിയിലൊരിടത്തും സ്ഥിരം സൈനിക സാന്നിദ്ധ്യമാവശ്യമില്ലെന്ന നിലപാടാണ് ഇന്ത്യ എടുത്തിട്ടുള്ളത്. 13 കമാന്റർതല ചർച്ചകളാണ് ഇതുവരെ പൂർത്തിയായത്.
Comments