കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യപത്രി നടൻ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്നാണ് ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ദിലീപും, തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ തുടരന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഇക്കാര്യത്തിൽ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകിയിരുന്നു. കേസ് അട്ടിമറിക്കപ്പെടുമെന്ന് ഭയക്കുന്നതായും രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ നടി വ്യക്തമാക്കി.
അതേസമയം ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തുകയും ചെയ്തു. നടന് ഒന്നാം പ്രതി പൾസർ സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിയിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. എന്നാൽ സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷനാണെന്നാണ് ആരോപണ വിധേയനായ നടൻ ദിലീപിന്റെ വാദം. പ്രോസിക്യുഷനെതിരെ ആരോപണമുയർത്തിയ ദിലീപ് ഡിജിപി അനിൽ കാന്തിന് പരാതി നൽകിയിട്ടുണ്ട്. കൂടാതെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കുന്നതിൽ തനിക്ക് പരാതിയില്ലെന്നും ദിലീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments