തിരുവനന്തപുരം: തലശ്ശേരി കലാപ കാലത്ത് കൂത്തുപറമ്പിൽ കളള്ഷാപ്പിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട യു കെ കുഞ്ഞിരാമനെ രക്തസാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മതസൗഹാർദ്ദം സംരക്ഷിക്കാനും വർഗീയശക്തികളെ ഒറ്റപ്പെടുത്താനും അനേകം കമ്മ്യൂണിസ്റ്റുകാരുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഉജ്വല രക്തസാക്ഷിത്വങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന പേരാണ് സഖാവ് യു കെ കുഞ്ഞിരാമന്റേതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
തലശ്ശേരി വർഗീയ കലാപകാലത്ത് ന്യൂനപക്ഷ സമുദായത്തിനെതിരെ സംഘപരിവാർ അഴിച്ചുവിട്ട ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ സ്‌ക്വാഡുകളിലൊന്നിന് നേതൃത്വം നൽകിയത് യു കെ കുഞ്ഞിരാമനായിരുന്നു. കമ്മ്യുണിസ്റ്റുകാരന്റെ സിരകളിലോടുന്നത് എല്ലാ വൈജാത്യങ്ങൾക്കും അതീതമായ മാനവികതയുടെ രക്തമാണെന്നും വ്യക്തമാക്കുന്നു.
സിപിഎം വർഷങ്ങളായി പ്രചരിപ്പിക്കുന്ന കളളമാണ് തലശ്ശേരി കലാപ കാലത്ത് മുസ്ലിം പളളി സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷിയായ ആളാണ് യു കെ കുഞ്ഞിരാമനെന്ന്. എന്നാൽ ഇക്കാര്യം അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസ് നിയമസഭയിൽ ഖണ്ഠിച്ചരുന്നു. തലശ്ശരിക്ക് 18 കിലോമീറ്റർ അകലെയുളള കൂത്തുപറമ്പിൽ ആണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് എന്നായിരുന്നു പി ടി തോമസ് വ്യക്തമാക്കിയത്.
കൂത്തുപറമ്പിലെ കളള്ഷാപ്പിൽ പണം കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കുഞ്ഞിരാമന്റെ കൊലപാതകത്തിൽ കലാശിച്ചത്. അതിന് ചരിത്രപരമായ വസ്തുതകളും അദ്ദേഹം നിരത്തിയിരുന്നു. അക്കാലത്ത് ഇറങ്ങിയ ഒരു പത്രവും കുഞ്ഞിരാമന്റെ കൊലപാതകം തലശ്ശേരി കലാപത്തിനിടെയാണെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. കലാപത്തെ കുറിച്ച് അന്വേഷിച്ച വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിലും കുഞ്ഞിരാമനെ പറ്റി പരാമർശിച്ചിട്ടില്ല.
തലശ്ശരി എംഎൽഎ ആയിരുന്ന പിണറായി വിജയൻ കലാപത്തെ പറ്റിയുളള നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ എവിടെയും കുഞ്ഞിരാമനെ കുറിച്ച് പറഞ്ഞിട്ടില്ല. മറ്റ് സിപിഎം നേതാക്കളും ഇങ്ങനെയൊരാളെ കുറിച്ച് പരാമർശിച്ചിട്ടില്ല. ഇക്കാര്യം നിയമസഭാ രേഖകളെ ഉദ്ധരിച്ചാണ് പി ടി പ്രസംഗിച്ചത്. ഈ പ്രസംഗം വലിയ രീതിയിൽ ചർച്ചയ്‌ക്ക് വഴിതെളിയിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളും പി ടിയുടെ പ്രസംഗം ഏറ്റെടുത്തു. പി ടി തോമസ് മരിച്ചപ്പോൾ നിയമസഭാ പ്രസംഗം വീണ്ടും ജനശ്രദ്ധയാകർഷിച്ചു. ഈ സാഹചര്യത്തിലാണ് പിണറായി യു കെ കുഞ്ഞിരാമനെ സ്തുതിച്ച് രംഗത്തെത്തിയിരിക്കുന്നത്.















