കൊച്ചി:ആലുവയിൽ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ മൊഫിയ പർവീണിന്റെ ഭർത്താവ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.കർശന ഉപാധികളോടെ സുഹൈലിന്റെ മാതാപിതാക്കൾക്ക് ജാമ്യം അനുവദിച്ചു.മാതാപിതാക്കളുടെ പ്രായം ഉൾപ്പടെ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.കേസിലെ സാക്ഷികളെ സാധീനിക്കാൻ ശ്രമിക്കരുതെന്നും മറ്റ് ഇടപെടലുകൾക്ക് ശ്രമിക്കരുതെന്നും കോടതി ജാമ്യം അനുവദിച്ചു കൊണ്ട് ചൂണ്ടിക്കാട്ടി.
മൊഫിയ പർവീണിന്റെ ആത്മഹത്യ സംബന്ധിച്ച കേസ് ഡയറി പരിശോധിച്ചതിൽ നിന്നും ക്രൂരമായ പീഡനമാണ് പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ നേരിട്ടത് എന്ന് വ്യക്തമാകുന്നതായി കോടതി ചൂണ്ടിക്കാട്ടി.തുടർന്നാണ് സുഹൈലിന് ജാമ്യം നിഷേധിച്ചത്. സുഹൈൽ ഒരു തരത്തിലും ജാമ്യത്തിന് അർഹനല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
നാൽപത് ദിവസമായി പോലീസ് കസ്റ്റഡിയിൽ ആണെന്നും കേസിൽ തെളിവെടുപ്പ് ഉൾപ്പെടെ മറ്റ് നടപടികൾ എല്ലാം തീർന്ന സാഹചര്യത്തിലും ജാമ്യം അനുവദിക്കണം എന്നുമായിരുന്നു സുഹൈലും മാതാപിതാക്കളും കോടതിയിൽ ആവശ്യപ്പെട്ടത്.
മരണം സംഭവിക്കുന്നതിന് എട്ട് മാസങ്ങൾക്ക് മുൻപാണ് മൊഫിയ പർവീണിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് മൊഫിയയും സുഹൈലും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്യുകയായിരുന്നു.നവംബർ 23നാണ് എടയപ്പുറം സ്വദേശി മൊഫിയ പർവീണിനെ (21) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. പരാതി നൽകാൻ എത്തിയപ്പോൾ സിഐ അപമാനിച്ചതായും അസഭ്യം പറഞ്ഞെന്നുമായിരുന്നു ആത്മഹത്യ കുറിപ്പിൽ ചൂണ്ടിക്കാട്ടിയത്. മൊഫിയയുടെ പരാതിയിൽ നടപടി വൈകിപ്പിച്ച സിഐ സുധീർ ഇപ്പോൾ സസ്‌പെൻഷനിലാണ്.
Comments