മലപ്പുറം: വിവാദ പരാമർശവുമായി ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. ഇസ്ലാമിലെ പുതുതലമുറ അന്യമതസ്ഥരെ വിവാഹം കഴിക്കുന്ന സാഹചര്യം ഉണ്ടാവരുത്.കമ്യൂണിസത്തിലേക്ക് ഒരാൾ പോകുകയെന്നാൽ ഇസ്ലാമിൽ നിന്ന് ഒരാൾ അകലുകയെന്ന് പിഎംഎ സലാം പറഞ്ഞു.കാസർഗോഡ് പടന്നയിൽ മുസ്ലീം ലീഗ് കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് പി എം എ സലാമിന്റെ വിവാദ പരാമർശം.
തളിപറമ്പിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയുടെ മകൻ മുസ്ലീം യുവതിയെ വിവാഹം കഴിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ലീഗ് ജനറൽ സെക്രട്ടറിയുടെ വിവാദ പരാമർശം.
‘നമ്മുടെ കുട്ടികൾ നമ്മുടെ തലമുറ,നമ്മുടെ കുടുംബത്തിലെ പുതിയ തലമുറ,അവർ ഇസ്ലാമിന് അധിഷ്ഠിതമായി ജീവിതം നയിക്കുന്നവരാകണം.അവർക്കതിനുള്ള ബോധം ഉണ്ടാവണമെന്നും താൽക്കാലികമായ വൈകാരിക ഇടപാടുകളിൽ പെട്ട് ബാക്കി മുഴുവൻ ഉപേക്ഷിക്കാം എന്നൊരു തോന്നൽ ഉണ്ടാവരുതെന്ന് പിഎംഎ സലാം കൂട്ടിച്ചേർത്തു.അതിനായി അവരെ നിരന്തരം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അതിനാണ് കൂട്ടായ്മകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കഴിഞ്ഞ ദിവസം കമ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ആഭ്യന്തര വിഷയമെന്ന് പിഎംഎ സലാം പറഞ്ഞിരുന്നു.സമസ്തയുടെ കാര്യങ്ങൾ തീരുമാനിക്കാൻ മതപണ്ഡിതർക്ക് കഴിയും.സമരവുമായി സഹകരിക്കണമെന്ന് മത സംഘടനകളെ നിർബന്ധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വഖഫ് വിഷയത്തിൽ മുസ്ലീം ലീഗിന്റെ സമരം ഒറ്റയ്‌ക്കെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡിലെ പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് ലീഗ് കോഴിക്കോട് നടത്തിയ പ്രതിഷേധ പരിപാടിയിൽ നേതാക്കൾ വർഗീയ പരാമർശങ്ങളോടെ നടത്തിയ പ്രസംഗവും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പിഎംഎ സലാമിന്റെ വാക്കുകളും പുറത്തുവരുന്നത്.
Comments