നിരാലംബരും നിസ്സഹായരുമായ അനാഥ കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു ജീവിതം. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പ്രതീകമായ സിന്ധു തായി. രാഷ്‌ട്രം പത്മശ്രീ നൽകി ആദരിച്ച ഈ സമാജ സേവകയെ ആർക്കും അത്രപെട്ടന്ന് മറക്കാൻ കഴിയില്ല. അനാഥകുഞ്ഞുങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന സിന്ധുതായുടെ വിയോഗം ജീവകാരുണ്യരംഗത്ത് സൃഷ്ടിച്ചത് നികത്താനാവാത്ത വിടവ് തന്നെയാണ്. കയ്‌പേറിയ അനുഭവങ്ങളാണ് സിന്ധു തായ്‌ക്ക് ജീവിത യാത്രയിൽ ഉടനീളം നേരിടേണ്ടി വന്നത്.
1948 നവംബർ 14ന് മഹാരാഷ്‌ട്രയിലെ വർധാ ജില്ലയിലാണ് സിന്ധുതായിയുടെ ജനനം. നാലാം ക്ലാസിലെത്തിയപ്പോഴേയ്‌ക്കും പഠനം ഉപേക്ഷിക്കാൻ നിർബന്ധിതയായി. 12-ാം വയസ്സിൽ വിവാഹം കഴിഞ്ഞു, മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. തുടർന്ന് ഭർത്താവ് ഉപേക്ഷിച്ചു. എന്നാൽ ദാരിദ്ര്യത്തിനെതിരെ പടവെട്ടി സാമൂഹിക സേവന രംഗത്തേയ്‌ക്ക് സിന്ധുതായി എത്തുകയായിരുന്നു. ഉറ്റവരില്ലാത്തവർക്കായി നിരവധി സ്ഥാപനങ്ങളും സിന്ധുതായി ഒരുക്കിയിരുന്നു.
മഹാരാഷ്‌ട്രയിലെ വാർധ സ്വദേശിയായ സിന്ധു ചെറുപ്പത്തിൽ വളരെ അധികം യാതനകൾ അനുഭവിച്ചിരുന്നു. നാലാമത്തെ കുഞ്ഞിനെ ഗർഭിണിയായി ഇരിക്കുമ്പോഴാണ് ഭർത്താവ് ഉപേക്ഷിച്ച് പോകുന്നത്. നാട്ടിൽ പണക്കാർ നടത്തിവന്ന അനീതിക്കെതിരെ പ്രതികരിത്തകരിച്ചതായിരുന്നു ചെയ്ത കുറ്റം. തുടർന്ന് കാലിത്തൊഴുത്തിലാണ് സിന്ധുതായി തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നൽകുന്നത്. കല്ലുകൊണ്ടടിച്ച് പൊക്കിൾകൊടി മുറിച്ചു. സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും സ്വന്തം അമ്മപോലും വാതിൽ കൊട്ടിയടച്ചു.
തെരുവിൽ പിച്ചതെണ്ടി, രാത്രി ശ്മശാനത്തിൽ ഉറങ്ങി… അങ്ങനെ തെരുവിൽ തന്നെ പോലെ ഉണ്ടായിരുന്ന അനാഥ കുട്ടികളേയും കൂടെ കൂട്ടി. അങ്ങനെ ഒരുപാട് അനാഥക്കുട്ടികൾക്ക് സിന്ധുതായി അമ്മയായി. ജീവിതത്തിലെ പ്രതിസന്ധികൾ പിൻകാലത്ത് അനാഥക്കുട്ടികൾക്കായി ആശ്രയം ഒരുക്കാൻ സിന്ധുതായിയെ പ്രേരിപ്പിച്ചു.
പത്മശ്രീയ്‌ക്ക് പുറമെ നിരവധി പുരസ്‌കാരങ്ങളും സിന്ധുതായ്‌ക്ക് ലഭിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ നിസ്ഥാർത്ഥമായ സേവനത്തിന് വേണ്ടി ചെലവഴിക്കുകയായിരുന്നു സിന്ധു തായ്. കഴിഞ്ഞ 45 വർഷമായി സേനവ രംഗത്ത് സജീവമായി സിന്ധുതായ് ഉണ്ട്. സിന്ധുതായിയുടെ ജീവിതം ആസ്പദമാക്കി സിനിമ പുറത്തിറങ്ങിയിരുന്നു. 2010ൽ മീ സിന്ധു തായ് സപ്കൽ എന്ന പേരിലാണ് മറാത്തി ചിത്രം പുറത്തിറങ്ങിയത്.














