ന്യൂഡൽഹി: വന പ്രദേശങ്ങളിൽ കാട്ടാനകൾ വൈദ്യുതാഘാതമേറ്റ് കൊല്ലപ്പെടുന്നതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
രാജ്യത്ത് വൈദ്യുതാഘാതമേറ്റ് ചരിയുന്ന ആനകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണെന്ന് ഹർജിയിൽ പറയുന്നു. കാട്ടാനകൾ ചരിയുന്നത് സംബന്ധിച്ച് പഠിക്കാൻ വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച കർമസമിതിയുടെ ‘ഗജ’ എന്ന റിപ്പോർട്ടിൽ കൊല്ലപ്പെടുന്ന കാട്ടനകളിൽ ഏറെയും വൈദ്യുതാഘാതമേറ്റാണെന്ന് വ്യക്തമാക്കുന്നുണ്ട്.
2015നും 2019നും ഇടയിൽ 333 കാട്ടാനകളാണ് വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്. ഏറ്റവും അടുത്ത് ചരിഞ്ഞ കാട്ടനകൾ എല്ലാം ഇത്തരത്തിലുള്ള അപകടം നേരിട്ടതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Comments