തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകൾ അടയ്‌ക്കാൻ നിലവിൽ ആലോചനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കൊറോണ വ്യാപനം കൂടിയാൽ വിദഗ്ദ സമിതിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും. സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നും മന്ത്രി പറഞ്ഞു.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് 231 പേരിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. ഇതിൽ 30 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഈ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും .തത്കാലം സ്‌കൂളുകൾ അടക്കാൻ തീരുമാനമെടുത്തിട്ടില്ല. വ്യാപനം കൂടിയാൽ വിദഗ്ദ സമിതിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെന്നും മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി.
കൊറോണ പ്രതിദിന കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനമായ തമിഴ്‌നാട് സ്‌കൂളുകൾ അടയ്‌ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളും കടുപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ ക്വാറന്റൈൻ വ്യവസ്ഥ കർശനമാക്കുന്നതിനും വാർഡ്തല സമിതികളെ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനവും സർക്കാർ ഉടൻ സ്വീകരിച്ചേക്കും. വയോജനങ്ങളും അനുബന്ധ രോഗങ്ങളുള്ളവരും കേരളത്തിൽ കൂടുതലുള്ളതിനാൽ ഗുരുതര രോഗികളുടെ എണ്ണവും മരണങ്ങളും വർദ്ധിക്കാൻ സാധ്യതയുണ്ട്. ജനുവരി അവസാനത്തോടെ കൊറോണയുടെ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
Comments