ധാക്ക : റോഹിങ്ക്യൻ മുസ്ലീം അഭയാർത്ഥികളുടെ കടകൾ ഇടിച്ചു തകർത്ത് ബംഗ്ലാദേശ് . 3,000 റോഹിങ്ക്യൻ കടകളാണ് “നിയമവിരുദ്ധം” എന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ ബുൾഡോസർ കൊണ്ട് ഇടിച്ചു പൊളിച്ചത് .
രാജ്യത്ത് റോഹിങ്ക്യകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും , അവർ അനധികൃതമായി കടകൾ നടത്തുന്നുണ്ടെന്നും ബംഗ്ലാദേശ് ഡെപ്യൂട്ടി അഭയാർത്ഥി കമ്മീഷണർ ഷംസുദ് ദൗസ പറഞ്ഞു. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം സർക്കാർ സ്വീകരിച്ചതെന്നും ദൗസ വ്യക്തമാക്കി.
അവർക്ക് അഭയകേന്ദ്രങ്ങൾ ആവശ്യമാണ്. ഞങ്ങൾ ഇതിനകം പരിസരത്ത് ഷെഡുകൾ നിർമ്മിക്കുകയും ചെയ്യുന്നുണ്ട് .എന്നാൽ നിയമവിരുദ്ധമായി ഇവർ സ്ഥാപിക്കുന്ന കടകൾ അനുവദിക്കാനാകില്ലെന്നും ഷംസുദ് ദൗസ പറഞ്ഞു.
റോഹിങ്ക്യൻ അഭയാർഥികൾക്ക് നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ദുരിതാശ്വാസ സംഘടനകൾ ഉറപ്പു വരുത്തുന്നുണ്ടെന്നും ഷംസുദ് ദൗസ പറഞ്ഞു. എന്നാൽ തങ്ങൾ ജീവിക്കാൻ പാടുപെടുകയാണെന്നാണ് റോഹിങ്ക്യൻ അംഗങ്ങൾ പറയുന്നത് . റോഹിങ്ക്യൻ കുടുംബങ്ങൾ വലുതാണ്, അവർക്ക് നൽകുന്ന ഭക്ഷണത്തിന്റെ അളവ് കുറവാണ് . കടകളിൽ നിന്നുള്ള വരുമാനത്തെയാണ് പല കുടുംബങ്ങളും ആശ്രയിച്ചിരുന്നത് – റോഹിങ്ക്യൻ കമ്മ്യൂണിറ്റി നേതാവും അവകാശ പ്രവർത്തകനുമായ ഖിൻ മൗംഗ് പറഞ്ഞു.
താൽക്കാലിക കടകൾ തകർത്തത്, അഭയാർഥി ക്യാമ്പുകളിലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിച്ചതായാണ് ഖിൻ മൗംഗിന്റെ ആരോപണം .
നിലവിൽ 850,000 റോഹിങ്ക്യൻ സമുദായാംഗങ്ങൾ ബംഗ്ലാദേശിലെ വിവിധ ക്യാമ്പുകളിൽ താമസിക്കുന്നു.റോഹിങ്ക്യൻ അഭയാർഥികളെ കൂടുതൽ ദുർബലരാക്കുന്നതാണ് ഈ പൊളിക്കൽ നടപടിയെന്ന് ആംനസ്റ്റി ഇന്റർനാഷണൽ അധികൃതർ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് സുമാത്ര ദ്വീപിലെ തീരത്ത് ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് തങ്ങളുടെ രാജ്യത്ത് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയിരുന്നു . ഐക്യരാഷ്‌ട്ര സഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണറുടെ നിർദ്ദേശമാണ് ഇന്തോനേഷ്യൻ അധികൃതർ അഭ്യർത്ഥന തള്ളിയത്. സ്ത്രീകളും കുട്ടികളും അടക്കം 150 ഓളം ആളുകളുമായാണ് ബോട്ട് എത്തിയത് .
Comments