വാഷിംഗ്ടൺ:ഒരു ഇടവേളയ്‌ക്ക് ശേഷം ലോകത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.’കൊറോണ കേസുകളുടെ സുനാമി’യിൽ അധികവും അതി തീവ്ര വ്യാപന ശേഷിയുള്ള വകഭേദമാണ് സ്ഥിരീകരിക്കപ്പെടുന്നത്.ഇതിനെ ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് പിടിച്ചു നിർത്താൻ കഴിയുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. ലോകത്ത് കുത്തനെ ഉയരുന്ന കൊറോണ കേസുകൾ കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടനയുടെ ഈ വിലയിരുത്തൽ.
2021 ഡിസംബർ 27 നും 2022 ജനുവരി 2 നും ഇടയിലുള്ള ആഴ്ചയിൽ ആഗോളതലത്തിൽ 9.5 ദശലക്ഷം പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 71 ശതമാനമാണ് കൊറോണ കേസുകളിൽ വന്ന വർദ്ധനവ്.ഈ കാലയളവിൽ കൊറോണ മരണങ്ങളിലും വലിയ വർദ്ധനവ് രേഖപ്പെടുത്തി.10 ശതമാനമാണ് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കൊറോണ മരണങ്ങളിൽ രേഖപ്പെടുത്തിയ വർദ്ധനവ്.41,000 ലധികം മരണങ്ങളാണ് കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് ലോകത്തുണ്ടായതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
കൊറോണ വകഭേദങ്ങളുടെ അതിതീവ്ര വ്യാപനശേഷിയും അപകട സാദ്ധ്യതയും കണക്കിലടുക്കുകയാണെങ്കിൽ കൊറോണ വകഭേദങ്ങൾ മൂലമുള്ള മരണങ്ങൾ കുറയ്‌ക്കാനും ആശുപത്രി വാസങ്ങളിൽ കുറവ് വരുത്താനും വാക്‌സിനേഷനും മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മാത്രമേ സാധിക്കുകയുള്ളൂ എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. വാക്‌സിനേഷൻ വേഗത്തിലാക്കി പ്രതിരോധം ശക്തമാക്കുക മാത്രമേ ഇനി ലോകത്തിന് മുന്നിലുള്ള പോംവഴിയെന്ന് ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു. ലോകരാജ്യങ്ങളോട് വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കാനും മുന്നറിയിപ്പ് നൽകി.
Comments