ഇന്നത്തെ തലമുറയ്‌ക്ക് അത്ര സുപരിചിതം അല്ലെങ്കിലും മുൻ തലമുറകൾക്ക് കാസറ്റുകൾ ഗൃഹാതുരത നിറഞ്ഞ ഓർമ്മയാണ്. ഇന്ന് മൊബൈൽ ഫോണുകളും നൂതന സാങ്കേതിക വിദ്യകളുള്ള ടിവിയുമൊക്കെ ഉണ്ടെങ്കിലും കാസറ്റുകളും, ഇവ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ടേപ്പ് റെക്കോർഡറുകളും, വിസിആറുമെല്ലാം ഇന്നും നമ്മിൽ ചിലരെങ്കിലും സൂക്ഷിക്കുന്നുണ്ടാകും. ഒരു കാലത്ത് ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നു കാസറ്റുകൾ എന്ന് പറയുന്നതിലും തെറ്റില്ല. നോക്കാം കാസറ്റുകളുടെ കണ്ടുപിടിത്തം എങ്ങിനെയെന്ന്.
ശബ്ദമോ അല്ലെങ്കിൽ ശബ്ദവും ചിത്രവും ഒരുമിച്ചോ ആലേഖനം ചെയ്യാനും സൂക്ഷിക്കാനും കഴിയുന്ന വസ്തുവാണ് കാസറ്റുകൾ. ഇവയിലെ മാഗ്നറ്റിക് റെക്കോർഡിംഗ് ടേപ്പിന്റെ ചുരുളിലാണ് ശബ്ദം ആലേഖനം ചെയ്യുക. ഒരു കാസറ്റിന്റെ പ്രധാനഭാഗവും ഇതു തന്നെയാണ്.
ശബ്ദത്തെ മാഗ്നറ്റിക് ചുരുളുകളിലേക്ക് ആലേഖനം ചെയ്യുന്ന പ്രക്രിയ ആരംഭിക്കുന്നത് 1960 കളിലാണ്. നെതർലാന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ ഫിലിപ്‌സ് ആണ് ആദ്യമായി ഈ പ്രക്രിയയ്‌ക്ക് തുടക്കം ഇട്ടത്. അതുകൊണ്ടുതന്നെ ഫിലിപ്‌സ് കമ്പനിയെയാണ് കാസറ്റുകളുടെ ഉപജ്ഞാതാക്കളായി കണക്കാക്കുന്നത്.
1962 ലായിരുന്നു ഫിലിപ്‌സ് കമ്പനി ഓഡിയോ കാസറ്റുകൾ നിർമ്മിച്ച് വിപണം ചെയ്യാൻ ആരംഭിച്ചത്. ഒരു പരന്ന പ്ലാസ്റ്റിക് കൂടിനുള്ളിൽ കാന്തിക ടേപ്പ് അടക്കം ചെയ്തായിരുന്നു കാസറ്റുകൾ നിർമ്മിച്ചിരുന്നത്. കാന്തിക ടേപ്പ് ആയതുകൊണ്ടുതന്നെ ഇവ പരസ്പരം ഒട്ടിപ്പിടിക്കും എന്നത് പ്രധാന പ്രശ്‌നമായിരുന്നു.
എന്നാൽ ഇങ്ങിനെ സംഭവിക്കാതിരിക്കാൻ ഗ്രാഫൈറ്റ് പൂശിയ പ്ലാസ്റ്റികിന്റെ നേരിയ പാളികളും, ടേപ്പും ഹെഡ്ഡും തമ്മിൽ ചേർന്ന് പ്രവർത്തിക്കാനായി പ്രഷർപാഡും ഘടിപ്പിച്ചിരുന്നു. ഇതാണ് പിന്നീട് ആധുനിക കാസറ്റുകളുടെ ആവിർഭാവത്തിലേക്ക് വഴി തുറന്നത്.
കാന്തിക ടേപ്പിന്റെ മുകളിൽ ഇരുമ്പിന്റെയും ക്രോമിയം ഓക്‌സൈഡിന്റെയും ക്രിസ്റ്റലുകൾ അടങ്ങിയ ലേപനം പുരട്ടിയിരിക്കും. ക്യാസറ്റിൽ ശബ്ദം റെക്കോർഡ് ആകുന്നതിന് വേണ്ടിയാണ് ഇത്. പ്രത്യേക രീതിയിലാണ് കാസറ്റുകളിൽ ശബ്ദം റെക്കോർഡ് ചെയ്യുക. ഇതിനെ പിന്നീട് പ്ലേ ബാക്ക് ഹെഡ് ഉപയോഗിച്ച് വീണ്ടും ശബ്ദമാക്കി മാറ്റുന്നു. ശബ്ദം റെക്കോർഡ് ചെയ്യുമ്പോഴും പാടിക്കേൾപ്പിക്കുമ്പോഴും 1.7/8 ഇഞ്ച് എന്ന വേഗത്തിലാണ് കാസറ്റുകൾ കറങ്ങുക.
തുടക്ക കാലത്ത് ശബ്ദങ്ങളും പാട്ടുകളുമെല്ലാം റെക്കോർഡ് ചെയ്തുവെച്ച കാസറ്റുകൾ മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ പിന്നീട് ആളുകൾക്ക് ശബ്ദം റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള പ്ലെയിൻ കാസറ്റുകളും വിപണിയിൽ ലഭ്യമാകാൻ ആരംഭിച്ചു. സ്വന്തമായി, അതും വീട്ടിൽ നിന്നും തന്നെ ശബ്ദം റെക്കോർഡ് ചെയ്യാൻ കഴിയുന്ന കാസറ്റുകൾ അന്നത്തെ കാലത്ത് വലിയ വിപ്ലവകരമായ കണ്ടുപിടിത്തം ആയിരുന്നു.
ഏതാണ്ട് കാസറ്റുകൾ പ്രശസ്ജിയാർജ്ജിച്ച അതേ കാലത്താണ് ടെലിവിഷനുകളുടെ കടന്നുവരവ്. ഇതോടെ ശബ്ദം മാത്രം എന്നതിൽ നിന്ന് ശബ്ദവും, ചിത്രവും ഒന്നിച്ച് റെക്കോർഡ് ചെയ്ത കാസറ്റുകൾ വിപണിയിൽ ലഭ്യമാകാൻ ആരംഭിച്ചു. വീഡിയോ കാസറ്റുകൾക്ക് ഓഡിയോ കാസറ്റുകളെക്കാൾ വലിപ്പം കൂടുതലാണ്. പിന്നീട് സിഡികൾ വന്നതോടെ ഇത്തരം കാസറ്റുകൾ ഓർമ്മകളായി മാറി.
കാസറ്റിന്റെ തുടക്ക കാലത്ത് പ്രധാന വ്യാപാരം കൂടിയായിരുന്നു ഇത്. പിന്നീട് സിഡികൾ വന്നതോടെ സ്ഥിതി ആകെ മാറി. കാസറ്റുകൾക്ക് പകരം സിഡികൾ നമുക്കിടയിൽ സ്ഥാനം പിടിച്ചു. എങ്കിലും ഗൃഹാതുരത നിറഞ്ഞ കാസറ്റുകളുടെ ഓർമ്മകൾ മുറുകെ പിടിക്കുന്നവരാണ് ചിലരെങ്കിലും.
Comments