ദോഹ : ഖത്തർ കൊറോണയുടെ മൂന്നാം തരംഗത്തിലാണെന്നും ആഴ്ചകളോളം ഇതു നീളുമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ. മൂന്നാം തരംഗം ഇനിയും മൂർധന്യത്തിൽ എത്തിയിട്ടില്ല. അതിനാൽ ഇനിയുള്ള ഏതാനും ആഴ്ചകളിൽ രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുമെന്നും കെറോണ നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും എച്ച്എംസി സാംക്രമിക രോഗവിഭാഗം മേധാവിയുമായ ഡോ. അബ്ദുൽലത്തിഫ് അൽ ഖൽ വ്യക്തമാക്കി.
പകർച്ചവ്യാധിയിൽ നിന്ന് സ്വയം രക്ഷിക്കാനും സാമൂഹ്യമായ കരുതലിനും എത്രയും വേഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇതുവരെ മൂന്നു ലക്ഷം പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. സൗമ്യവും മിതവുമായ ലക്ഷണങ്ങളാണ് ഒമിക്രോണിന് ഉള്ളതെങ്കിലും അതു തീവ്രവ്യാപന ശേഷിയുള്ളതാണ്.
മൂന്നാം തരംഗം ഉറപ്പായതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം പുതിയ പ്രതിരോധ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകും. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒട്ടേറെ ജീവനുകൾ രക്ഷിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ഡോ അൽ ഖൽ ചൂണ്ടിക്കാട്ടി.
Comments