തിരുവനന്തപുരം: രാഷ്‌ട്രപതിയ്‌ക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണറുടെ ശുപാർശ മടക്കിയുള്ള കേരള സർവ്വകലാശാല വിസിയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വിസിയുടെ കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കടുത്ത ഭാഷയിൽ അദ്ദേഹം വിമർശിച്ചത്.
‘തറനിലവാരത്തിലുള്ള ഈ കത്ത് യഥാർത്ഥത്തിൽ പ്രതിപക്ഷനേതാവ് സതീശന്റെ മുഖത്തേക്കാണ് എറിഞ്ഞുകൊടുക്കേണ്ടത്. കാര്യം അറിയാതെ ബഹുമാനപ്പെട്ട ഗവർണ്ണറെ ആക്ഷേപിക്കാൻ വന്ന സതീശനെയാണ് മുക്കാലിൽ കെട്ടി അടിക്കേണ്ടതെന്ന്’ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ മാസം ഏഴിനാണ് കേരള സർവ്വകലാശാല വൈസ് ചാൻസിലർ വി.പി മഹാദേവൻ പിള്ള ഗവർണർക്ക് കത്തെഴുതിയത്.
ഔദ്യോഗിക ലെറ്റർ പാഡ് ഒഴിവാക്കിയാണ് വിസി ഗവർണർക്ക് മറുപടി നൽകിയത്. രാഷ്‌ട്രപതിയ്‌ക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്‌ച്ച കണ്ടിരുന്നു. ഇക്കാര്യം നിരവധി സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ച ചെയ്‌തെങ്കിലും അംഗങ്ങൾ അത് നിരസിച്ചുവെന്നാണ് കത്തിലെ പരാമർശം. ഇതിന് പിന്നാലെയാണ് ചാൻസിലർ സ്ഥാനം ഒഴിയുന്നുവെന്ന് കാട്ടി ഗവർണർ കത്ത് നൽകിയതെന്നും ശ്രദ്ധേയം.
വഴി വിട്ട് വൈസ് ചാൻസലറെ വിളിച്ചുവരുത്തി ആർക്കെങ്കിലും ഡി ലിറ്റ് കൊടുക്കാൻ ഗവർണർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധവും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യലുമാണെന്നാണ് വിഡി സതീശൻ പറഞ്ഞത്. തനിക്ക് പറ്റിയ തെറ്റ് ഗവർണർ തിരുത്തണമെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.
Comments