ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. അഭിപ്രായവോട്ടെടുപ്പ് ഫലങ്ങൾ യോഗി ആദിത്യനാഥിന് അനുകൂലമാണെങ്കിലും ഏത് വിധേനയും ഭരണം പിടിച്ചെടുക്കാനാണ് അഖിലേഷ് യാദവ് നയിക്കുന്ന എസ്പിയും മായാവതിയുടെ ബിഎസ്പിയും ശ്രമിക്കുന്നത്. അതേസമയം കോൺഗ്രസിന് ഇത് നിലനിൽപ്പിനുള്ള പോരാട്ടം കൂടിയാണ്.
ബിജെപിയ്‌ക്ക് വിജയിക്കാൻ സാധിച്ചാൽ 1985ന് ശേഷം തുടർച്ചയായി അധികാരത്തിലെത്തുന്ന ആദ്യ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകും യോഗി ആദിത്യനാഥ്. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി പത്ത് മുതൽ മാർച്ച് ഏഴ് വരെയുള്ള തീയതികളിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനമാണ് യോഗി നയിക്കുന്ന ഉത്തർപ്രദേശ്.
ക്രമസമാധാനം, വികസനം, ജാതിസമവാക്യങ്ങൾ, കാർഷിക നിയമങ്ങൾ, രാമക്ഷേത്ര നിർമ്മാണം, കാശി ക്ഷേത്ര ഇടനാഴി, വാക്‌സിനേഷൻ കൊറോണ പ്രതിരോധം തുടങ്ങിയവയാകും ഉത്തർപ്രദേശിൽ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾ. ഇവയിലെല്ലാത്തിലും തന്നെ യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മുന്നിട്ട് നിൽക്കുന്നു എന്നാണ് വിവിധ സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്നതും ശ്രദ്ധേയം.
403 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 202 സീറ്റുകൾ നേടുന്ന പാർട്ടിയ്‌ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. പടിഞ്ഞാറൻ ഉത്തർപ്രദേശ്- 44 മണ്ഡലങ്ങൾ, റൊഹൽഖണ്ഡ്- 52 മണ്ഡലങ്ങൾ, ദോവാബ്- 73 മണ്ഡലങ്ങൾ, അവധ്- 78 മണ്ഡങ്ങൾ, ബൂന്ദേൽഖണ്ഡ്- 19 മണ്ഡലങ്ങൾ, കിഴക്കൻ ഉത്തർപ്രദേശ്- 76 മണ്ഡലങ്ങൾ, നോർത്ത് ഈസ്റ്റ് യുപി- 61 മണ്ഡലങ്ങൾ എന്നിങ്ങനെ ഏഴ് മേഖലകളിലായിട്ടാണ് ഈ 403 നിയോജക മണ്ഡലങ്ങളെ വിഭജിച്ചിരിക്കുന്നത്.
2017ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. ബിജെപിയുമായി സഖത്തിൽ മത്സരിച്ച അപ്ന ദൾ ഒൻപതും എസ്ബിഎസ്പി നാലും സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസുമായി സഖ്യം ചേർന്നായിരുന്നു എസ്പിയുടെ മത്സരം. എന്നാൽ 311 സീറ്റിൽ മത്സരിച്ച എസ്പിയ്‌ക്ക് വെറും 47 സീറ്റിലും 114 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും 7 സീറ്റിലുമാണ് വിജയിക്കാനായത്. 403 സീറ്റുകളിൽ മത്സരിച്ച മായാവതിയുടെ ബിഎസ്പി 19 സീറ്റ് മാത്രമാണ് നേടിയത്. ആർഎൽഡി ഒരു സീറ്റിലും സ്വതന്ത്രർ മൂന്ന് സീറ്റിലും 2017ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.
Comments