ആലപ്പുഴ : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കൂട്ടം ചേർന്ന പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ കേസ് എടുത്ത് പോലീസ്. അടുത്തിടെ കൊല്ലപ്പെട്ട സംസ്ഥാന നേതാവ് ഷാൻ അനുസ്മരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിച്ച് പ്രവർത്തകർ തടിച്ചു കൂടിയത്. ആലപ്പുഴ സൗത്ത് പോലീസിന്റേതാണ് നടപടി.
കഴിഞ്ഞ ദിവസമായിരുന്നു പരിപാടി. പോപ്പുലർഫ്രണ്ടിന്റെ പരിപാടിയിൽ ആക്രമണം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു, എന്നാൽ അനുമതി നൽകാൻ സർക്കാർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് അനുസ്മരണ പരിപാടി നടത്താൻ പ്രവർത്തകർക്ക് അനുമതി നൽകി. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് 100 പേരെ മാത്രമേ പരിപാടിയിൽ പങ്കെടുപ്പിക്കാവൂ എന്നായിരുന്നു നൽകിയിരുന്ന നിർദ്ദേശം. എന്നാൽ 500 ലധികം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. നേതാക്കൾ ഉൾപ്പെടെ ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിരുന്നില്ല.
ഇതോടെ ആളുകളെ നിയന്ത്രിക്കണമെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രവർത്തകർ വകവെച്ചില്ല. എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ മൂവാറ്റുപുഴ അഷ്റഫ് മൗലവിയോട് കാര്യങ്ങളെക്കുറിച്ച് പോലീസ് വിവരിച്ചെങ്കിലും ഫലം കണ്ടില്ല. മാത്രമല്ല പരിപാടിയിലൂടനീളം പോലീസിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു നേതാക്കളുടെ പ്രസംഗം.
Comments