അഷ്കാബാത്ത്:മരുഭൂമിയിലെ ഈ ഗർത്തത്തിൽ നിന്ന് പതിറ്റാണ്ടുകളായി തീ ഉയരുകയാണ്. നിഗൂഡതകൾ നിറഞ്ഞതാണ് ഈ ഗർത്തം. അകാരണമായി ഉയരുന്ന തീയുടെ കാരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാൽ നരകവാതിൽ എന്നാണ് ഈ ഗർത്തത്തിന് പേരിട്ടത്. പതിറ്റാണ്ടുകളായി കത്തിക്കൊണ്ടിരിക്കുന്ന ഈ നരക വാതിൽ അടയ്‌ക്കാൻ ഉത്തരവിട്ടിരിക്കുകയാണ് തുർക്ക്‌മെനിസ്ഥാൻ പ്രസിഡൻ്റ്. കത്തിക്കൊണ്ടിരിക്കുന്ന തീ കെടുത്തിക്കൊണ്ടാണ് നരകവാതിൽ അടയ്‌ക്കുന്നത്.
പാരിസ്ഥിതികവും ആരോഗ്യപരവുമായ കാരണങ്ങളാലും ഗ്യാസ് കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുമാണ് ഇത്തരമൊരു തീരുമാനമെന്നാണ് പ്രസിഡൻറ് ഗുർബാംഗുലി ബെർഡിമുഖമെഡോവ് പറയുന്നത്.
കാരകം മരുഭൂമിയിലെ ദർവാസ ഗർത്തിന്റെ ആവിർഭാവം സംബന്ധിച്ച് നിഗൂഢതകൾ ചുരുളഴിയേണ്ടതുണ്ട്. 1971 ൽ സോവിയറ്റ് ഡ്രില്ലിംഗ് ഓപ്പറേഷനിലുണ്ടായ പിഴവാണ് ഇത്തരം ഒരു ഗർത്തം രൂപപ്പെടാൻ ഇടയാക്കിയതെന്നാണ് പലരും വിശ്വസിക്കുന്നത്. കനേഡിയൻ പര്യവേക്ഷകനായ ജോർജ്ജ് കുറൂണിസ് 2013-ൽ ഗർത്തത്തിന്റെ ആഴം പരിശോധിച്ചു. എന്നാൽ അത് എങ്ങനെയാണ് ആവിർഭവിച്ചതെന്ന് ആർക്കും അറിയില്ലെന്ന് കണ്ടെത്തുകയും ചെയ്തു. തുർക്ക്മെൻ ജിയോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, 1960 കളിൽ ഗർത്തം രൂപപ്പെട്ടെങ്കിലും 1980 കളിൽ മാത്രമാണ് ഇത് കത്തിയത്.
തുർക്ക്‌മെനിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗർത്തം. ദർവാസ ഗർത്തം എങ്ങനെ രൂപപ്പെട്ടു എന്നതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ അവസാനിക്കുന്നില്ല. ഗർത്തത്തിൽ നിന്ന് തീ ഉയരുന്നത് കാരണം പ്രകൃതി വിഭവങ്ങൾ നശിക്കുന്നു. പരിസ്ഥിതിക്ക് നാശം സംഭവിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിനായി ഉപയോഗിക്കാവുന്ന വലിയ സമ്പത്താണ് നശിക്കുന്നത്. ഇക്കാരണം കൊണ്ടാണ് തീ അണയ്‌ക്കുന്നത് എന്നാണ് പ്രസിഡൻ്റിന്റെ നിലപാട്.
തീ അണയ്‌ക്കണമെന്ന് ആവശ്യപ്പെട്ട്ഉദ്യോഗസ്ഥർക്ക് അദ്ദേഹംനിർദ്ദേശം നൽകി. രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ദർവാസ ഗർത്തം. നരകവാതിൽ എന്ന് വിളിച്ചിരുന്ന ഗർത്തത്തിന് 2018ൽ തിളങ്ങുന്ന കാരകം എന്ന് പുനർനാമകരണം ചെയ്തിരുന്നു. 2010ൽ പ്രസിഡൻ്റ്ബെർഡിമുഖമെഡോവ് വിദഗ്ധരോട് തീ അണയ്‌ക്കാൻ ആവശ്യപ്പെട്ടു. നിരവധി ശ്രമങ്ങളാണ് ഇതിനായി നടന്നിട്ടുള്ളത്. ദുരൂഹതകൾ ബാക്കിയാക്കി കത്തുന്ന കാരകത്തിലെ തീയണയ്‌ക്കാനാണ് ഇപ്പോൾ ഉത്തരവിട്ടത്.ഈ നീക്കം എത്രമാത്രം ശ്രമകരമാകും എന്ന അന്വേഷണമാണ് നടക്കുന്നത്.
Comments