കൊച്ചി: നടൻ ദിലീപിനെതിരായ പുതിയ കേസിന്റെ എഫ്‌ഐആർ പുറത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിലുള്ള വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 116, 118സ 120 ബി, 506, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
2017 നവംബർ 15ന് രാവിലെ 10.30നും 12.30നും ഇടയിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയത്. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടിൽവെച്ചാണ് ഗൂഢാലോചന നടന്നതെന്നും എഫ്‌ഐആറിൽ പറയുന്നു. കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണൻ എന്ന ദിലീപാണ്. ഈ സാഹചര്യത്തിൽ ദിലീപിനെ അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്‌തേക്കും.
രണ്ടാം പ്രതി ദിലീപിന്റെ സഹോദരൻ അനൂപാണ്. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജാണ് മൂന്നാം പ്രതി. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതി കണ്ടാൽ അറിയാവുന്ന ആൾ എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പരാതിയിലാണ് എഫ്ഐആർ.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത വിരോധത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഉദ്ദേശത്തോടെ കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. തന്റെ ദേഹത്ത് കൈവച്ച എസ്പി കെ സുദർശന്റെ കൈവട്ടണമെന്നും ദിലീപ് പറഞ്ഞതായി എഫ്ഐആറിലുണ്ട്.
Comments