പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ ലോകവ്യാപക പ്രതിഷേധം. പ്രധാനമന്ത്രിയുടെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ച കോൺഗ്രസ്സ് സർക്കാരിനെതിരെ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ കേരളാ ഘടകവും പ്രതിഷേധ സമ്മേളനം നടത്തി. ഓൺലൈൻ പ്രതിഷേധ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രത്യേക പൂജകളും നടത്തി, മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ചു. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറി പി ശ്യാംരാജ് സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു.
പ്രധാനമന്ത്രിയുടെ ജീവനു വരെ അപകടമാക്കുന്ന വിധത്തിൽ കോൺഗ്രസ്സ് സർക്കാർ മന:പൂർവ്വം നടത്തിയ സുരക്ഷാവീഴ്ച തികച്ചും അപലപനീയമാണെന്ന് ശ്യാംരാജ് പറഞ്ഞു. പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ പോലും ശ്രമമുണ്ടായി. ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചിട്ട് കോൺഗ്രസ്സ് നേതാക്കൾ അതിനെ ഹൗ ഈസ് ദ ജോഷ് എന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ പരിഹസിയ്‌ക്കുകയാണ് ചെയ്തത്.
കോൺഗ്രസ്സിന്റെ അതേ നാണയത്തിൽ തിരിച്ചടിയ്‌ക്കാൻ ഭാരതീയ ജനതാ പാർട്ടിക്കോ മറ്റ് സംഘടനകൾക്കോ കഴിയാത്തതല്ല. പക്ഷേ അത് ഭാരതീയ ജനതാ പാർട്ടിയുടെ രാഷ്‌ട്രീയ നൈതികതയ്‌ക്ക് ചേർന്നതല്ല. നാൽപ്പത് കൊല്ലം മുൻപത്തെ പഴകിത്തേഞ്ഞ സങ്കേതങ്ങളുപയോഗിച്ചാണ് കോൺഗ്രസ്സിന്റെ ഈ കളിയെന്നും അതിനു തക്കതായ മറുപടി ജനങ്ങൾ നൽകുമെന്നും ശ്യാംരാജ് പറഞ്ഞു.
രാഷ്‌ട്രവികാസത്തിലൂന്നിയ രാഷ്‌ട്രീയസംസ്കാരമാണ് ബി ജെ പിയുടേത്. പ്രധാനമന്ത്രി പഞ്ചാബിലെത്തിയത് വികസന പരിപാടികൾ ഉത്ഘാടനം ചെയ്യാനാണ്. കോൺഗ്രസ്സിന്റേയും വാലാട്ടികളുടേയും തരം താണ നടപടികൾക്ക് ബിജെപി മറുപടി പറയുന്നത് അങ്ങനെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ആയുരാരോഗ്യസൗഖ്യത്തിനായിപ്രത്യേക പൂജകളും നടത്തി. മഹാമൃത്യുഞ്ജയ മന്ത്രം, ഭാഗ്യസൂക്തം, പുരുഷ സൂക്തം, ആയുസൂക്തം, സംവാദസൂക്തം എന്നീ സൂക്തങ്ങൾ ജപിയ്‌ക്കുകയും ആയുസൂക്തത്തോടു കൂടി ആരതി ഉഴിഞ്ഞ് പൂജ ചെയ്യുകയും ചെയ്തു. സാരംഗ് പാലക്കാട്ടില്ലത്തിന്റെ കാർമ്മികത്വത്തിലായിരുന്നു പൂജ.
സമ്മേളനത്തിൽ ലക്ഷ്മി സുനിൽസോമൻ സ്വാഗതം ആശംസിച്ചു. മാഞ്ചസ്റ്റർ ഗോപകുമാർ ഗോപാലകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം പേർ പങ്കെടുത്ത ഈ സമ്മേളനം വിജയകരമാക്കിയതിൽ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുകെ കേരളാ ഘടകത്തിന്റെ ചുമതലയുള്ള സുഭാഷ് ശശിധരൻ അംഗങ്ങൾക്ക് നന്ദി അറിയിച്ചു.
Comments