പത്തനംതിട്ട : ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ പേട്ട തുള്ളൽ ഇന്ന്. ഇതിനായി അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ എത്തി. പേട്ടതുള്ളുന്ന സംഘങ്ങൾ മരകവിളക്ക് ദിവസം സന്നിധാനത്ത് എത്തും.
ഇന്ന് ഉച്ചയോടെ അമ്പലപ്പുഴ സംഘം ആദ്യം പേട്ടതുള്ളി എരുമേലി വാവര് പള്ളിയെ വലംവെച്ച് ക്ഷേത്രത്തിലേക്ക് പോകും. ഇതിന് പിന്നാലെ ആലങ്ങാട്ട് സംഘവും പേട്ടതുള്ളാൻ ആരംഭിക്കും. ഇത് കഴിഞ്ഞാണ് ഇരു സംഘങ്ങളും സന്നിധാനത്തേക്ക് യാത്ര തിരിക്കുക.
പരമ്പരാഗത കാനന പാത വഴിയാണ് ഇവർ സന്നിധാനത്തേക്ക് പോകുക. പമ്പയിലെ പമ്പാസദ്യയും പമ്പവിളക്കും കഴിഞ്ഞാണ് പേട്ടതുള്ളൽ സംഘങ്ങൾ മലകയറുക. അതേസമയം പേട്ടതുള്ളൽ കണക്കിലെടുത്ത് കാനനപാത വഴി പോകുന്ന തീർത്ഥാടകരെ കടത്തിവിടുന്ന സമയം പകൽ മൂന്ന് മണിവരെ നീട്ടി.
മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ശുദ്ധിക്രിയകൾ നാളെ മുതൽ ആരംഭിക്കും. നാളെ ആദ്യപ്രസാദ ശുദ്ധിക്രിയയാണ് നടക്കുക. വ്യാഴാഴ്ച ബിംബശുദ്ധിക്രിയയും നടക്കും.
Comments