തിരുവനന്തപുരം: ചുരുളി സിനിമ കാണാൻ പ്രത്യേക പോലീസ് സംഘം രൂപീകരിച്ചു. സിനിമയിലെ തെറിവിളികളാണ് ബറ്റാലിയൻ മേധാവി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. സിനിമ കണ്ടതിന് ശേഷം ഇവർ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. ഡി.ജി.പി സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പോലീസ് സംഘം രൂപീകരിച്ചത്.
ചുരുളി പൊതുധാർമ്മികതയ്‌ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി സിനിമയുടെ പ്രദർശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്നറിയാൻ ഡിജിപിക്ക് നിർദ്ദേശം നൽകുകയായിരുന്നു. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർത്തതാണ്. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
Comments